കോടതിയില്‍ പൊട്ടിക്കരഞ്ഞ് നീനു; ‘കെവിന്‍ മരിക്കാന്‍ കാരണം തന്റെ അച്ഛനും സഹോദരനുമാണ്; സ്‌റ്റേഷനില്‍ വെച്ച് എസ്.ഐ കെവിന്റെ കഴുത്തിന് പിടിച്ച് തള്ളി’

single-img
2 May 2019

കെവിന്‍ വധക്കേസില്‍ പരാതിക്കാരിയായ നീനുവിന്റെ വിസ്താരം ആരംഭിച്ചു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിസ്താരം നടക്കുന്നത്. കെവിന്‍ താഴ്ന്ന ജാതിക്കാരനാണെന്നും ഒപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്നും പിതാവ് ചാക്കോയും ബന്ധുവും ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് നീനു മൊഴി നല്‍കി.

ഗാന്ധി നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് തന്നെ ബലമായി കൊണ്ടുപോകാന്‍ പിതാവ് ശ്രമിച്ചു. പിതാവിനൊപ്പം പോകാന്‍ പൊലീസും നിര്‍ബന്ധിച്ചു. സ്‌റ്റേഷനില്‍ വെച്ച് എസ്.ഐ കെവിന്റെ കഴുത്തിന് പിടിച്ച് തള്ളിയെന്നും നീനു പറഞ്ഞു. പിതാവിനൊപ്പം പോകാന്‍ തയ്യാറാകാതിരുന്നതോടെ സ്വന്തം ഇഷ്ടപ്രകാരം പോകുന്നുവെന്ന് എഴുതി വാങ്ങി.

രണ്ടാം പ്രതി നിയാസ് ഭീഷണിപ്പെടുത്തിയിരുന്നു. കെവിനെയും നിയാസ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. തട്ടിക്കൊണ്ടു പോകുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വരെ കെവിനോട് ഫോണില്‍ സംസാരിച്ചിരുന്നു.

കെവിന്‍ മരിക്കാന്‍ കാരണം തന്റെ അച്ഛനും സഹോദരനുമാണെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് നീനു കോടതിയെ അറിയിച്ചു. അതിനാല്‍ കെവിന്റെ അച്ഛനെയും അമ്മയേയും നോക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും നീനുവ്യക്തമാക്കി. കേസില്‍ വിസ്താരം തുടരുകയാണ്.