യു.ഡി.എഫ് അനുകൂല സാഹചര്യം സൃഷ്ടിച്ചു; ബി.ജെ.പി സംസ്ഥാന സമിതി യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം
ബി.ജെ.പി സംസ്ഥാന സമിതി യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസ്ഥാന നേതൃത്വത്തിന് ഏകോപന കുറവ് ഉണ്ടായി, കൊല്ലത്തും വടകരയിലും ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് യു.ഡി.എഫ് അനുകൂല സാഹചര്യം സൃഷ്ടിച്ചു തുടങ്ങിയ വിമര്‍ശനം ഉയര്‍ന്നു. സംസ്ഥാനത്ത് ഒന്നില്‍ കൂടുതല്‍ മണ്ഡലത്തില്‍ ജയിക്കാനാവുമെന്നും സംസ്ഥാന സമിതി വിലയിരുത്തി.
പ്രചാരണം ചൂടുപിടിപ്പിക്കേണ്ട നിര്‍ണായക സമയത്ത് കൂടുതല്‍ കേന്ദ്ര നേതാക്കളെ സംസ്ഥാനത്ത് എത്തിക്കുന്നതിലും നേതൃത്വം പരാജയപ്പെട്ടു. അമിത് ഷാ വന്നു പോയ ശേഷം പ്രധാന നേതാക്കളാരും വന്നില്ലെന്നും യോഗത്തില്‍ കുറ്റപ്പെടുത്തലുയര്‍ന്നു.
തൃശ്ശൂരില്‍ സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിലുണ്ടായ കാലതാമസം തിരിച്ചടിയായെന്നും സുരേഷ് ഗോപി നേരത്തെ മത്സരരംഗത്ത് ഇറങ്ങിയിരുന്നുവെങ്കില്‍ തൃശ്ശൂരില്‍ വലിയ മുന്നേറ്റം നടത്താന്‍ സാധിക്കുമായിരുന്നുവെന്നും യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ശബരിമല കേന്ദ്രീകരിച്ച് ബിജെപി മുന്നോട്ട് വച്ച രാഷ്ട്രീയ അജന്‍ഡ ജനം ചര്‍ച്ച ചെയ്തുവെന്ന ആത്മവിശ്വാസമാണ് ബിജെപി നേതൃയോഗത്തില്‍ പൊതുവില്‍ ഉയര്‍ന്നത്. അതേസമയം വയനാട്ടിൽ ബിജെപി സഹായിച്ചില്ല എന്ന ബിഡിജെഎസ് ന്റെ വിമർശനം യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല.
മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും രണ്ടിരട്ടി വോട്ടുകൾ ബിജെപി നേടുമെന്ന പ്രതീക്ഷയാണ് നേതാക്കള്‍ക്കിടയിലുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂല ജനമുന്നേറ്റം ഉണ്ടായെന്നു സംസ്ഥാന സമിതി യോഗത്തിൽ വിലയിരുത്തൽ.
അതേസമയം വടകരയിലും കൊല്ലത്തും ബിജെപി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചകളുണ്ടായെന്നും ഇതു ഫലത്തില്‍ യുഡിഎഫിന് അനുകൂലമായി മാറിയെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. വടകരയിലും കൊല്ലത്തും ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്ന് തരത്തിലും ചില നേതാക്കള്‍ അഭിപ്രായപ്രകടനം നടത്തി.
കൂടുതല്‍ ശക്തരായ നേതാക്കളെ തന്നെ വടകരയിലും കൊല്ലത്തും പാര്‍ട്ടി മത്സരരംഗത്തിറക്കണമായിരുന്നുവെന്നും ഇതാണ് വോട്ടുകച്ചവടം എന്ന ആരോപണത്തിന് വഴി തുറന്നതെന്നും ഒരു നേതാവ് യോഗത്തില്‍ തുറന്നടിച്ചു.