ഫോനി അതിതീവ്രതയാര്‍ജിക്കുന്നു; 200 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശും; അതീവ ജാഗ്രതാ നിര്‍ദ്ദേശം

single-img
1 May 2019

ഫോനി ചുഴലിക്കാറ്റ് അതീവ തീവ്രത കൈവരിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒഡീഷക്കും ആന്ധ്രക്കും സമീപം കടലിലാണ് ഫോനി സ്ഥിതി ചെയ്യുന്നത്. വെള്ളിയാഴ്ചയോടെ ഗോപാല്‍ പൂരിന് സമീപം വച്ച് കരയിലേക്ക് കടന്നേക്കും. ബംഗാള്‍ മുതല്‍ തമിഴ്‌നാട് വരെയുള്ള കിഴക്കന്‍ തീരത്താകെ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒഡീഷ തീരത്തു നിന്ന് ആളുകളെ ഒഴിപ്പിക്കും.

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഒഡീഷ തീരത്ത് യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ഒഡീഷ തീരം സ്പര്‍ശിച്ച് പശ്ചിമബംഗാള്‍ ഭാഗത്തേയ്ക്കായിരിക്കും കാറ്റ് നീങ്ങുക. അതിതീവ്രത കൈവരിക്കുന്നതോടെ170-200 വരെ വേഗതയില്‍ കാറ്റുവീശുമെന്നാണ് കരുതുന്നത്.

കാറ്റുവീശാന്‍ സാധ്യതയുള്ള മേഖലയില്‍ തീവണ്ടി ഗതാഗതം വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്യാന്‍ മുന്നറിയിപ്പുണ്ട്. ജനങ്ങള്‍ പരമാവധി വീടിനുള്ളില്‍ തന്നെ കഴിയാനും നിര്‍ദേശമുണ്ട്. വെള്ളിയാഴ്ചവരെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കന്‍ തീരത്തും തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്ര, ഒഡീഷ, പശ്ചിമബംഗാള്‍ തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നാവികസേനയും കോസ്റ്റ് ഗാര്‍ഡും തയ്യാറെടുത്തു കഴിഞ്ഞതായും കപ്പലുകളും ഹെലികോപ്റ്ററുകളും തയ്യാറാക്കിയതായും അധികൃതര്‍ വ്യക്തമാക്കി. ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമബംഗാള്‍ എന്നിവടങ്ങളില്‍ വ്യോമസേനയും തയ്യാറെടുത്തിട്ടുണ്ട്. കേന്ദ്ര ദുരന്ത നിവാരണ സേന ഈ സംസ്ഥാനങ്ങളില്‍ തങ്ങളുടെ 41 വിഭാഗങ്ങളെ വിന്യസിക്കും.

കാറ്റ് അകന്നുപോകുന്നതിനാല്‍ കേരളത്തില്‍ ഇതിന്റെ പ്രഭാവം കുറയുമെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍, തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ ശക്തമായ മഴയും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.