കള്ളിൽ കഞ്ചാവ്: പത്തനംതിട്ടയിലെ മൂന്ന് ഷാപ്പുകൾക്ക് പൂട്ടിട്ട് എക്സൈസ് വകുപ്പ്

single-img
30 April 2019

കള്ളില്‍ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിന് തുടര്‍ന്ന് പത്തനംതിട്ടയിലെ മൂന്ന് കള്ളുഷാപ്പുകള്‍ പൂട്ടാന്‍ എക്‌സൈസ് വകുപ്പിന്റെ നിര്‍ദേശം.രാസപരിശോധന ഫലത്തിലാണ് കള്ളില്‍ കഞ്ചാവിന്റെ അംശം കണ്ടെത്തിയത്. പത്തനംതിട്ട റേഞ്ചില്‍ ടി.എസ്. 16 പരിയാരം, ടി.എസ്. 12 തറയില്‍മുക്ക്, കോന്നി റേഞ്ചില്‍ ടി.എസ്. ഏഴ് പൂങ്കാവ് എന്നീ ഷാപ്പുകള്‍ക്കാണ് പൂട്ടുവീണത്. 

ഇവിടെ നിന്ന് എടുത്ത കള്ളിന്‍റെ സാമ്പിളുകള്‍ തിരുവനന്തപുരം ചീഫ് കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയിലേക്ക് രാസ പരിശോധനയ്ക്കായി അയച്ചിരുന്നു. ഈ പരിശോധനയിലാണ് കള്ളില്‍ കഞ്ചാവ് കലര്‍ത്തിയതായി തെളിഞ്ഞത്. 

കനാബിനോയ്‌ഡ്‌ എന്ന നിരോധിത മയക്കുമരുന്നിന്‍റെ സാന്നിധ്യമായിരുന്നു ഈ ഷാപ്പുകളിലെ  കള്ളിൽ കണ്ടെത്തിയത്. ഈ രാസവസ്തുവിൽ കഞ്ചാവ്‌ ഓയിലിന്‍റെ അംശം ഉൾപ്പെട്ടിട്ടുണ്ടെന്ന്   എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലയിലെ മറ്റ് കള്ളുഷാപ്പുകളിലും ഇതുസംബന്ധിച്ച പരിശോധന നടന്നുവരികയാണെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ജി മുരളീധരൻ നായർ പറഞ്ഞു.

ഷാപ്പുകളുടെ ഉടമകളായ കുമ്പഴ ആലുനിൽക്കുന്നതിൽ കുഞ്ഞുമോൻ, കോഴഞ്ചേരി മെഴുവേലി അജിഭവനത്തിൽ എ.ജെ.അജി, പീരുമേട് കൊക്കയാർ കാക്കനാട് വീട്ടിൽ റെജി ജോർജ്, മാനേജർമാരായ ഇലന്തൂർ കിഴക്കേതിൽ അനിലാൽ, കൊല്ലം തൃക്കടവൂർ ഇടവിനാട്ട് ചന്ദ്രൻ, കോന്നി മങ്ങാരം വെളിയത്ത് മേലേതിൽ രാജുക്കുട്ടൻ എന്നിവർക്കെതിരെ എക്‌സൈസ് കേസെടുത്തു. കഴിഞ്ഞ മാർച്ചിൽ അടൂർ റേഞ്ചിലെ അഞ്ച് ഷാപ്പുകൾ കള്ളിൽ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് പൂട്ടിച്ചിരുന്നു.