സിപിഐ തന്നെ ആവും വിധമെല്ലാം ഉപദ്രവിച്ചുവെന്ന് പി വി അൻവർ

single-img
29 April 2019

സിപിഐക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.വി. അന്‍വര്‍ രംഗത്ത്. മലപ്പുറത്ത് മുസ്ലീം ലീഗും സിപിഐയും തമ്മില്‍ വ്യത്യാസമില്ലെന്നും സിപിഐക്ക് തന്നേക്കാളും സ്‌നേഹം ലീഗ് നേതാക്കളോടായിരിക്കാമെന്നും ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അന്‍വര്‍ പറഞ്ഞു.

സിപിഐ തന്നെ ആവും വിധമെല്ലാം ഉപദ്രവിച്ചുവെന്നും ഇപ്പോഴും അത് തുടരുകയാണെന്നുമാണ് അവർ പറഞ്ഞത്. ബിസിനസ് രംഗത്ത് ഉള്‍പ്പടെ സിപിഐ നേതാക്കളും ജില്ലാ നേതാക്കളും പരമാവധി ഉപദ്രവിച്ചു. സിപിഐ സ്ഥാനാര്‍ത്ഥികളുണ്ടായിരുന്ന രണ്ടു സ്ഥലങ്ങളില്‍ നേരത്തെ മത്സരിച്ചതുകൊണ്ടാണോ തന്നെ എതിരാളിയാക്കുന്നത് എന്നാണ് അന്‍വര്‍ ചോദിക്കുന്നത്.

2011 ല്‍ ഏറനാട് നിയമസഭാ മണ്ഡലത്തിലും 2014 ല്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിലും സ്വതന്ത്രനായാണ് മത്സരിച്ചത്. രണ്ടിടത്തും യുഡിഎഫിന് സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നു. ഏറനാട്ടിലെ സ്ഥാനാര്‍ത്ഥിയായി ഐകകണ്‌ഠ്യേനയാണ് തന്റെ പേര് നിര്‍ദേശിക്കപ്പെട്ടത്. പത്രസമ്മേളനത്തിനായി തന്നെ സിപിഐ ജില്ലാ ഓഫിസിലേക്ക് വിളിപ്പിച്ചു. തയാറായി ഇരിക്കുമ്പോഴാണ് തിരുവനന്തപുരത്തുനിന്ന് നിര്‍ത്തിവെക്കാന്‍ വിളി വന്നത്.

തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയ താന്‍ പിന്‍മാറുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളെ കണ്ടാണ് തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. അവര്‍ 49,000 വോട്ട് തരികയും ചെയ്തു. സിപിഎമ്മും കോണ്‍ഗ്രസും ഉള്‍പ്പടെ പലരും അന്ന് സഹായിച്ചു. അല്ലെങ്കില്‍ എങ്ങനെയാണ് ഇത്ര അധികം വോട്ട് കിട്ടിയതെന്നും അൻവർ ചോദിക്കുന്നു.