കുമ്മനത്തിന് ഭൂരിപക്ഷം ഇരുപതിനായിരത്തിൽ കൂടുതൽ; കെ സുരേന്ദ്രന് മിന്നും വിജയം: ബിജെപി

single-img
28 April 2019

തിരുവനന്തപുരം പത്തനംതിട്ട ലോക്സഭ മണ്ഡലങ്ങളിലും എൻഡിഎ സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന് ബിജെപിയുടെ പ്രതീക്ഷ. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്നാണ് വിലയിരുത്തൽ. വിശ്വാസ സംരക്ഷണത്തിനെടുത്ത നിലപാടുകൾ, ശക്തമായ ത്രികോണമത്സരം നടന്ന തിരുവനന്തപുരം, പത്തനംതിട്ട ലോക്‌സഭാ മണ്ഡലങ്ങളിൽ തുണയാകുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു.

എൽഡിഎഫ്., യുഡിഎഫ് മുന്നണികളിലെ പരമ്പരാഗത ഹിന്ദുവോട്ടുകളിൽ ചോർച്ചയുണ്ടാകുമെന്നും അത് കുമ്മനത്തിന്റെ അക്കൗണ്ടിലെത്തുമെന്നുമാണ് കണക്കുകൂട്ടൽ.  ബിജെപി എംഎൽഎ ഒ രാജ​ഗോപാലിന്റെ നേമം അടക്കം പല മണ്ഡലങ്ങളിലും ശക്തമായ ലീഡാണ് ബിജെപി പ്രതീക്ഷിക്കുന്നത്. എന്നാൽ, കഴക്കൂട്ടത്തും കോവളത്തും വലിയ പ്രതീക്ഷ വെച്ചിട്ടുകാര്യമില്ലെന്ന് ബിജെപി ബിജെപി രഹസ്യമായി സമ്മതിക്കുന്നുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ ശശി തരൂരിന്റെ ഭൂരിപക്ഷം 15,470 മാത്രമാണ്. ബിജെപി.യുടെ ഒ രാജഗോപാലാണ് രണ്ടാമതെത്തിയത്. അന്നത്തെക്കാൾ അനുകൂല സാഹചര്യമാണ് ഇപ്പോഴെന്നും ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനെടുത്ത നിലപാടാണ് ഇതിന് കാരണമെന്നും പാർട്ടി കരുതുന്നു.

തിരുവനന്തപുരത്തെക്കാൾ വിശ്വാസ സംരക്ഷണ നിലപാടുകൾക്കനുകൂലമായി വോട്ടർമാരുടെ കുറെക്കൂടി ശക്തമായ പ്രതികരണമുണ്ടായത് കെ. സുരേന്ദ്രൻ മത്സരിച്ച പത്തനംതിട്ടയിലാണ്. ജനപക്ഷത്തെ പി.സി. ജോർജ് മുന്നണിക്കൊപ്പം വന്നത് പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ ഗുണകരമായിട്ടുണ്ട്. വിശ്വാസസംരക്ഷണം ഹിന്ദുക്കളെമാത്രം ബാധിക്കുന്നതല്ലെന്ന ബോധ്യം പത്തനംതിട്ട മണ്ഡലത്തിലെ വോട്ടർമാരിൽ ഉണ്ടായിരുന്നതായും സുരേന്ദ്രൻ ജയിക്കുമെന്നതിൽ സംശയമില്ലെന്നും പത്തനംതിട്ടയിലെ പ്രചാരണച്ചുമതല വഹിച്ച പാർട്ടി വക്താവ് എം.എസ്. കുമാർ പറയുന്നു.