താൻ ചെയ്തത് ഓപ്പൺ വോട്ട്; ഫോം പൂരിപ്പിച്ചു നൽകിയതിനുശേഷമാണ് വോട്ട് ചെയ്തത്; കള്ളവോട്ട് സംഭവത്തിൽ ആരോപണവിധേയനായ ജനപ്രതിനിധി സലീന
കണ്ണൂർ- കാസർഗോഡ് ലോക്സഭാ മണ്ഡലങ്ങളിലെ കള്ളവോട്ട് വിവാദം ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ വിശദീകരണവുമായി ആരോപണവിധേയരായ ജനപ്രതിനിധി എംപി സലീന രംഗത്ത്. താൻ ചെയ്തത് ഓപ്പൺ വോട്ട് ആണെന്നും ആർക്കുവേണമെങ്കിലും രേഖകൾ പരിശോധിക്കാമെന്നും സലീന വ്യക്തമാക്കി. റിപ്പോർട്ടർ ടിവിയിൽ കഴിഞ്ഞദിവസം നടന്ന ചർച്ചയിലാണ് സലീന ഇക്കാര്യം പറഞ്ഞത്.
കണ്ണൂരിലെ പതിനേഴാം ബൂത്തിലാണ് എൻറെ വോട്ട്. ഞാൻ വോട്ടെടുപ്പ് ദിവസം അവിടെ വോട്ട് ചെയ്തിരുന്നു.നഫീസ എന്നു പറയുന്ന ഉമ്മ എന്നോട് സഹായം ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഞാൻ അവർക്കുവേണ്ടി പത്തൊമ്പതാം ബൂത്തിൽ വോട്ട് ചെയ്തത്. ആ ഉമ്മയെ എനിക്ക് നേരത്തെ പരിചയമുണ്ട്. അത് ഓപ്പൺ വോട്ടായിരുന്നു. ഓപ്പൺ വോട്ട് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളനുസരിച്ച് ഫോം പൂരിപ്പിച്ചു നൽകിയതിനു ശേഷമാണ് ഞാൻ വോട്ട് ചെയ്തത്- സലീന പറയുന്നു.
ഇക്കാര്യങ്ങൾ ശരിയാണോയെന്ന് ആർക്കുവേണമെങ്കിലും രേഖകൾ പരിശോധിക്കാമെന്നും അവർ വ്യക്തമാക്കി. കാസർഗോഡ് മണ്ഡലത്തിൽ ചിലർ രണ്ടുപ്രാവശ്യം വോട്ട് ചെയ്യുന്ന ദിവസങ്ങൾ കഴിഞ്ഞദിവസമാണ് കോൺഗ്രസ് നേതൃത്വം പുറത്തുവിട്ടത്.