സൌഹൃദം തേങ്ങയാണ്; മനുഷ്യത്വമാണ് വലുത്: മീടൂവിനെക്കുറിച്ച് ശ്യാം പുഷ്കരൻ

single-img
27 April 2019

സൌഹൃദമല്ല , മനുഷ്യത്വമാണ് പ്രധാനമെന്ന് തിരക്കഥാകൃത്തും നിർമ്മാതാവുമായ ശ്യാം പുഷ്കരൻ. നടനും സുഹൃത്തുമായ അലൻസിയർക്കെതിരെ മീടൂ ആരോപണം ഉയർന്നപ്പോൾ സന്ധി സംഭാഷണത്തിനായി അദ്ദേഹം വിളിച്ചിരുന്നുവെന്നും എന്നാൽ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്ക് തൃപ്തിയാകുന്ന വിധത്തില്‍ പ്രശ്‌നം പരിഹരിക്കപ്പെടുന്നത് വരെ യാതൊരു സന്ധി സംഭാഷണത്തിനും താൻ തയ്യാറായില്ലെന്നും വെളിപ്പെടുത്തുന്നതിനിടെയാണ് ശ്യാം പുഷ്കരൻ ഇപ്രകാരം പറഞ്ഞത്.

‘മീ ടൂ എന്നത് വളരെ ഗൗരവകരമായി കാണേണ്ട വിഷയമാണ്. ഞങ്ങളുടെയെല്ലാം സുഹൃത്തായിരുന്നു അലന്‍സിയര്‍. അദ്ദേഹത്തോടൊപ്പം ഞാന്‍ സിനിമ ചെയ്തിട്ടുണ്ട്. അലന്‍സിയര്‍ക്കെതിരേ മീ ടൂ ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹം എന്നെ വിളിച്ചിരുന്നു. പ്രശ്‌നം ഒത്തു തീര്‍പ്പാക്കാനാണ് വിളിച്ചത്. അന്ന് ഞാന്‍ പറഞ്ഞത് ഇങ്ങനെയാണ്, ആക്രമത്തിന് ഇരയായ പെണ്‍കുട്ടിക്ക് തൃപ്തിയാകുന്ന വിധത്തില്‍ പ്രശ്‌നം പരിഹരിക്കപ്പെടുന്നത് വരെ യാതൊരു സന്ധി സംഭാഷണത്തിനും തയ്യാറല്ല. സൗഹൃദം തേങ്ങയാണ്, മനുഷ്യത്വമാണ് വലുത്’- ശ്യാം പുഷ്‌കരന്‍ പറഞ്ഞു. ഡബ്ള്യൂ.സി.സിയുടെ രണ്ടാം വാര്‍ഷിക ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു ശ്യാം പുഷ്കരന്‍.

നടന്‍ അലന്‍സിയറിനെതിരേ ഉയര്‍ന്ന മീ ടൂ ആരോപണങ്ങള്‍ വലിയ വിവാദമായിരുന്നു . ആഭാസം എന്ന സിനിമയുടെ സെറ്റില്‍ അലന്‍സിയര്‍ മോശമായി പെരുമാറിയെന്നായിരുന്നു നടി ദിവ്യ ഗോപിനാഥിന്റെ വെളിപ്പെടുത്തല്‍. ആരോപണം നേരിടുന്ന അലന്‍സിയറിനൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന് ഏതാനും സിനിമാ പ്രവര്‍ത്തകര്‍ പ്രഖ്യാപിക്കുകയും ചെയ്തു.

”ഞങ്ങൾ ആണുങ്ങളുടെ തന്ത്രം, അല്ലെങ്കിൽ പാട്രിയാർക്കിയുടെ തന്ത്രം പലപ്പോഴും ഇങ്ങനെയാണ്. പൊതുസ്ഥലങ്ങളിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കുക. അങ്ങനെ സമൂഹത്തിൽ നിന്ന് അവരെ മാറ്റി നിർത്തുക. അങ്ങനെയാവുമ്പോൾ നമുക്ക് അവരെ നിയന്ത്രിക്കാൻ എളുപ്പമാണ്. മണ്ടി എന്ന് വിളിക്കാം, ഉപദേശിക്കാം, നേർവഴി കാണിക്കാം.” അദ്ദേഹം പറഞ്ഞു.

WCC തന്ത്രങ്ങളൊക്കെ നേരത്തേ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് സിനിമാ രംഗത്തേക്ക് കൂടുതൽ സ്ത്രീകളെ കൊണ്ടുവരണമെന്ന് WCC ആവശ്യപ്പെട്ടത്. സിനിമാരംഗത്ത് കംപ്ലെയിന്റ് സെൽ വേണം. സ്ത്രീകൾക്ക് ഈ രംഗത്ത് സുരക്ഷാ സംവിധാനങ്ങൾ വേണം. ആദ്യത്തെ രണ്ട് വർഷം കൊണ്ട് WCC അടിസ്ഥാനപരമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ഞാനൊരു ‘wanna be feminist’ ആണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. സ്ത്രീപക്ഷ സിനിമ എന്ന രീതിയിൽ സ്ത്രീവിരുദ്ധ സിനിമ ചെയ്യുന്ന ഒരാളാണ് ഞാൻ. ആദ്യസമയത്ത് സ്ത്രീപക്ഷ സിനിമ ചെയ്യണമെന്ന് കരുതി, അമ്മയുടെയും കൂട്ടുകാരിയുടെയും ഒക്കെ ബുദ്ധിമുട്ടുകൾ കണ്ട്, അത്തരമൊരു സിനിമയെടുക്കാൻ ശ്രമിച്ചയാളാണ് ഞാൻ. പക്ഷേ, പുരുഷ മേധാവിത്വം ഉള്ളിൽ ഒളിഞ്ഞിരിക്കുന്നത് കൊണ്ട് സ്ത്രീവിരുദ്ധതയാണ് പുറത്തു വരിക. അത് പരമാവധി തിരുത്താനാണ് ഇപ്പോൾ ശ്രമിക്കുന്നത്.”

WCC പാട്രിയാർക്കിയെ ഭയപ്പെട്ടു കൊണ്ടിരിക്കുന്ന തന്നെപ്പോലുള്ള പുരുഷൻമാർക്ക് ധൈര്യം തരുന്നുണ്ട്. അതാണ് അവരോടൊപ്പം നിൽക്കാൻ തനിക്ക് കഴിയുന്നതെന്നും ശ്യാം പുഷ്കരൻ പറഞ്ഞു.

തമിഴ് ചലച്ചിത്രകാരൻ പാ രഞ്ജിത്താണ് WCCയുടെ രണ്ടാം വാർഷികം ഉദ്ഘാനം ചെയ്തത്.എറണാകുളം സെന്റ് തേരേസാസ് കോളജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജ,സുപ്രീം കോടതി അഭിഭാഷക വൃന്ദാ ഗ്രോവർ, ബോളിവുഡ് അഭിനേത്രി സ്വര ഭാസ്‌കർ, സംവിധായകൻ ഡോ.ബിജു, തുടങ്ങിയവരും പങ്കെടുത്തു.