1978ല്‍ ബിരുദവും 1983ല്‍ ബിരുദാനന്തര ബിരുദവും നേടി; ഏത് വിഷയത്തിലാണെന്ന് മാത്രം പറയാതെ മോദി
1978 ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം പാസായെന്നും 1983 ല്‍ അഹമ്മദാബാദിലെ ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യവാങ്മൂലം. എന്നാല്‍ ബിരുദം നേടിയത് ഏത് വിഷയത്തിലാണെന്നോ, ബിരുദാനന്തര ബിരുദം നേടിയത് ഏത് വിഷയത്തിലാണെന്നോ മോദി വ്യക്തമാക്കിയിട്ടില്ല. വാരണാസിയെ ഇളക്കി മറിച്ച വമ്പിച്ച റോഡ് ഷോയ്ക്ക് ശേഷമാണ് മോദി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മോദിയുടെ സ്വത്തുവിവരത്തില്‍ 52 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ടെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു. ഇപ്പോള്‍ 2.51 കോടി രൂപയുടെ ആസ്ഥിയുണ്ട്. 1.41 കോടിയുടെ ജംഗമസ്വത്തുക്കളും 1.10 കോടി രൂപയുടെ മറ്റ് സ്വത്തുകളുമുണ്ട്.
2014 ല്‍ നിന്ന് 2019 ലേക്ക് എത്തിയപ്പോള്‍ 114.15 ശതമാനമാണ് വര്‍ദ്ധിച്ചത്. 2014 ല്‍ 65.91 ലക്ഷം രൂപ മൂല്യമുള്ള ജംഗമസ്വത്താണ് ഇദ്ദേഹത്തിന്റെ പേരില്‍ ഉണ്ടായിരുന്നത്. നിക്ഷേപങ്ങള്‍ക്ക് ലഭിച്ച പലിശയും പ്രധാനമന്ത്രി പദത്തിലെ വരുമാനവുമാണ് വരുമാനത്തിന്റെ സ്രോതസ്സായി അദ്ദേഹം പറയുന്നത്.
നാമനിര്‍ദ്ദേശ പത്രികയില്‍ ഭാര്യയുടെ പേര് ഒഴികെ അവരെ കുറിച്ചുള്ള യാതൊരു വിവരവും അറിയില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആദായനികുതി അടച്ചതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടിടത്ത് ഭാര്യയുടെ പേരിന് താഴെ യശോദബെന്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അവരുടെ പാന്‍ നമ്പരോ, അവര്‍ ആദായ നികുതി അടച്ചതിന്റെ രേഖകളോ കുറിച്ചിട്ടില്ല. ഇതിന്റെ സ്ഥാനത്ത് അറിയില്ല (NOT KNOWN) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
യശോദബെന്നിന്റെ ആസ്തി ബാധ്യതാ വിവരങ്ങളെ കുറിച്ചും പ്രധാനമന്ത്രിക്ക് യാതൊരു അറിവുമില്ല. ഇവ രേഖപ്പെടുത്തേണ്ടിടത്തും അറിയില്ല എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭാര്യയുടെ പേരില്‍ നിക്ഷേപങ്ങളോ, അവരുടെ ഉടമസ്ഥതയില്‍ ഭൂമിയോ, കെട്ടിടങ്ങളോ എന്തെങ്കിലും ഉണ്ടോയെന്നും അറിയില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഭാര്യയുടെ ജോലി എന്താണെന്നോ, അവരുടെ വരുമാനം എന്താണെന്നോ അറിയില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.