പരസ്പര സമ്മതത്തോടെ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പെണ്‍കുട്ടികളുടെ പ്രായം 16 ആക്കണമെന്ന് മദ്രാസ് ഹൈക്കോടതി
പരസ്പര സമ്മതത്തോടെ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പെണ്‍കുട്ടികളുടെ പ്രായം16 ആക്കണമെന്ന് മദ്രാസ് ഹൈക്കോടതി. നാമക്കല്‍ മഹിളാ കോടതി പോക്‌സോ നിയമപ്രകാരം 10 വര്‍ഷം തടവിനും 3000 രൂപ പിഴയ്ക്കും ശിക്ഷിച്ച ഒരാളുടെ ഹര്‍ജി പരിഗണിക്കുന്ന സാഹചര്യത്തിലാണ് കോടതി ഇക്കാര്യം അഭിപ്രായപ്പെട്ടത്.
16നും 18നും ഇടയിലുള്ളവര്‍ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ പോക്‌സോ പരിധിയില്‍ ഉള്‍പ്പെടരുതെന്നും കോടതി പറഞ്ഞു. പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധങ്ങള്‍ പോക്‌സോയില്‍ നിന്ന് ഒഴിവാക്കുകയും ലൈംഗികാതിക്രമങ്ങളും കൗമാര ബന്ധങ്ങളും വെവ്വേറെ കാണണമെന്നും ജസ്റ്റിസ് വി. പാര്‍ത്ഥിപന്‍ നിരീക്ഷിച്ചു.
പ്രസ്തുത കേസിൽ പെണ്‍കുട്ടിക്ക് 18 വയസ്സിന് താഴെയാണ് പ്രായം. പക്ഷേ മാനസികമായും ശാരീരികമായും പരസ്പര സമ്മതത്തോടെയായിരുന്നു ബന്ധം. പക്ഷേ പോക്‌സോ നിയമപ്രകാരം ഏഴ് മുതല്‍ 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.