ഗംഭീറിനെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്

single-img
27 April 2019

അനുമതിയില്ലാതെ റാലി നടത്തിയ സംഭവത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരെ നടപടിയുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കിഴക്കന്‍ ഡല്‍ഹി ലോക്‌സഭ മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസറോട് ഗംഭീറിനെതിരെ കേസെടുക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.

ഡല്‍ഹിയിലെ ജംഗപുരയില്‍ ഗംഭീര്‍ അനുമതിയില്ലാതെ നടത്തിയ റാലി തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് ഗംഭീറിനെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചത്.

ഡല്‍ഹിയില്‍ രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്ന് ആരോപിച്ച് ആംആദ്മി പാര്‍ട്ടിയുടെ ഈസ്റ്റ് ഡെല്‍ഹി സ്ഥാനാര്‍ത്ഥി അതിഷി മര്‍ലിന നല്‍കിയ മറ്റൊരു പരാതിയും ഗൗതം ഗംഭീറിനെതിരെ നിലനില്‍ക്കുന്നുണ്ട്. രാജേന്ദ്ര നഗറിലും കരോള്‍ ബാഗിലുമായി 2 വോട്ടര്‍ പട്ടികയില്‍ ഗൗതം ഗംഭീറിന്റെ പേരുണ്ടെന്നും ഈ രണ്ടു സ്ഥലങ്ങളിലെയും വോട്ടര്‍ ഐ.ഡി ഗംഭീറിന്റെ പക്കലുണ്ടെന്നും എ.എ.പി ആരോപിച്ചിരുന്നു.

ബി.ജെ.പി നിലപാടുകള്‍ സ്വീകരിച്ചിരുന്ന ഗംഭീര്‍ കഴിഞ്ഞ മാസമാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതും സ്ഥാനാര്‍ത്ഥിയായതും.