മൂവാറ്റുപുഴയില്‍ പരിഭ്രാന്തി പരത്തി വീടിന്റെ വിവിധ മുറികളില്‍ പല സമയങ്ങളിലായി തീ പടരുന്നു; ഒരു ഭാഗത്ത് തീയണക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് തീപിടിക്കും
മൂവാറ്റുപുഴ റാക്കാട് നന്തോട്ട് കൈമറ്റത്തില്‍ അമ്മിണിയുടെ വീട്ടിലെ മുറികളിലാണ് മിനിറ്റുകളുടെ ഇടവേളകളില്‍ തീപടരുന്നത്. ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് വീട്ടില്‍ ആദ്യം തീപടരുന്നതു ശ്രദ്ധയില്‍പെട്ടത്. അലമാരയുടെ മുകളിലാണ് തീ ആദ്യം കണ്ടത്. ഇവിടെയുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റും കത്തി നശിച്ചു. തീയണച്ച ശേഷം വീട്ടുകാര്‍ കിടന്നുറങ്ങി.
എന്നാല്‍ വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെ വീണ്ടും മറ്റൊരു മുറിയില്‍ തീപടര്‍ന്നു. കട്ടിലില്‍ കിടന്ന വസ്ത്രങ്ങളിലാണ് തീപിടിച്ചത്. കട്ടിലും കത്തിനശിച്ചു. തീയണച്ചു മണിക്കൂറുകള്‍ക്കകം മറ്റൊരു മുറിയില്‍ അലക്കാനായി എടുത്തു വച്ചിരുന്ന വസ്ത്രങ്ങളിലും പാത്രങ്ങളിലും തീപടര്‍ന്നു.
ഇതോടെ നാട്ടുകാര്‍ പൊലീസിനെയും അഗ്‌നിശമന സേനയെയും വിവരം അറിയിച്ചു. പൊലീസും അഗ്‌നിശമന സേനയും വീട്ടിലെത്തുന്നതിന്റെ തൊട്ടു മുന്‍പും തീ പടര്‍ന്നു. വീട്ടുകാരെ വീട്ടില്‍ നിന്നൊഴിവാക്കി പൊലീസ് പരിശോധനകള്‍ നടത്തിയെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്തിയില്ല.
ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് അഗ്‌നിശമന സേനയും ഉറപ്പാക്കി. പിന്നീട് പൊലീസും അഗ്‌നിശമന സേനാംഗങ്ങളും വീട്ടില്‍ ക്യാംപ് ചെയ്തു. പുറത്ത് എല്ലാവരും കാത്തു നില്‍ക്കുന്നതിനിടെ വീട്ടിലെ മുറിയില്‍ തുണി നിറച്ച ബക്കറ്റില്‍ വീണ്ടും തീ പടര്‍ന്നു.
9 തവണ വീട്ടില്‍ പലയിടങ്ങളിലായി തീപടര്‍ന്നു. ചെറിയ തോതിലാണ് തീ പടരുന്നത്. അതിനാല്‍ വലിയ നാശനഷ്ടം വീട്ടില്‍ ഉണ്ടായിട്ടില്ല. പൊലീസും അഗ്‌നിശമന സേനയും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെ പരിശോധനകള്‍ തുടരുകയാണ്. ചില സംശയങ്ങളുണ്ടെന്നും കുടുംബാംഗങ്ങളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണു തീരുമാനമെന്നും പൊലീസ് പറഞ്ഞു.
അതേസമയം, ഒന്നിനു പുറകെ ഒന്നായി വീടിന്റെ വിവിധ മുറികളില്‍ പല സമയങ്ങളിലായി തീ പടര്‍ന്നു പിടിച്ചത് നാട്ടില്‍ പരിഭ്രാന്തി പരത്തി. സംഭവമറിഞ്ഞ് നാട്ടുകാര്‍ വീട്ടില്‍ തടിച്ചു കൂടി.
വീഡിയോ:ഷാഹുൽ ഹമീദ്