ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും ബിരുദം; ഗുജറാത്ത് സര്‍വകലാശാലയിൽ നിന്ന് എംഎ ; യശോദാബെൻ ഭാര്യ; മോദിയുടെ സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ഇങ്ങിനെ
ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി മോദി നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ തനിക്ക് എംഎ ബിരുദമുണ്ടെന്ന്‍ പറയുന്നു. ഗുജറാത്ത് സർവ്വകലാശാലയിൽ നിന്ന് 1983ലാണ് താൻ ബിരുദാനന്തരബിരുദം നേടിയതെന്നും പറയുന്നുണ്ട്. ബിരുദം നേടിയത് ഡൽഹി സർവ്വകലാശാലയിൽ നിന്നാണ്. 1978ൽ. ആർട്സ് ബിരുദമാണിത്. എസ്എസ്‌സി പരീക്ഷ ജയിച്ചതായും പറയുന്നുണ്ട്. പണമായി ബാങ്കില്‍ നിക്ഷേപമായി 1.27 കോടി രൂപയാണുള്ളത്. കൈയിലാവട്ടെ പണമായി 38,750 രൂപയുണ്ട്.
യശോദാബെൻ ആണ് തന്‍റെ ഭാര്യയെന്ന് മോദി പറഞ്ഞിരിക്കുന്നു. ആകെയുള്ള ആസ്തികളിൽ ജംഗമമായിട്ടുള്ളവയ്ക്ക് 1.41 കോടിയുടെ മൂല്യമുണ്ട്. ഇതില്‍ സ്ഥാവര ആസ്തി 1.1 കോടിയുടേതാണ്. ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകളിലായി 20,000 രൂപ നിക്ഷേപിച്ചിട്ടുണ്ട്. നാഷണൽ സേവിങ് സര്‍ട്ടിഫിക്കറ്റിൽ 7.61 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്. അതേപോലെ 1.9 ലക്ഷം രൂപ എൽഐസി പോളിസി നിക്ഷേപമുണ്ട്.
സ്വര്‍ണമായി സ്വന്തമായി ഉള്ളത് നാല് സ്വർണവളകള്‍ മാത്രമാണ്. 45 ഗ്രാംവീതം തൂക്കമുള്ള ഇവയുടെ വില 1.13 ലക്ഷം രൂപയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നതിനെ അപേക്ഷിച്ച് സ്വത്ത് വിവരത്തില്‍ 52% വർദ്ധനവാണ് ഇക്കുറി കാണിച്ചിരിക്കുന്നത്.