അശ്ലീല വീഡിയോ പ്രചരിച്ചിച്ചാല്‍ തൂങ്ങിച്ചാകുമെന്ന് കരുതിയോ?: ബി.ജെ.പിക്ക് തുറന്ന കത്തെഴുതി ബിന്ദു അമ്മിണി

single-img
26 April 2019

ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട് തനിക്ക് നേരെ ഉയരുന്ന സംഘപരിവാര്‍ ആക്രമണങ്ങള്‍ക്കെതിരെ ബിജെപിക്ക് തുറന്ന കത്തുമായി ബിന്ദു അമ്മിണി. മോര്‍ഫ് ചെയ്ത് അശ്ലീല വ്യാജ വീഡിയോ പ്രചരിപ്പിച്ചാല്‍ തൂങ്ങിച്ചാകുമെന്നാണ് കരുതുന്നതെങ്കില്‍ അങ്ങനെ മനോവീര്യം തകരുന്ന ആളല്ല താനെന്ന് ബിന്ദു കത്തില്‍ തുറന്നടിക്കുന്നു.

ബിന്ദുവിന്റെ കത്തിന്റെ പൂര്‍ണരൂപം:

ബി.ജെ.പിയ്ക്ക് ഒരു തുറന്ന കത്ത്

ഞാന്‍ ബിന്ദു അമ്മിണി. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച്, നിയമവാഴ്ച അംഗീകരിച്ച്, സുപ്രീം കോടതി വിധി അനുസരിച്ച് ശബരിമല ദര്‍ശനം നടത്തി എന്ന ഒറ്റക്കാരണത്താല്‍ എനിക്കെതിരെ അശ്ലീല സൈബര്‍ ആക്രമണം നടത്തുന്നവരാണ് യഥാര്‍ത്ഥ ഹിന്ദുക്കള്‍ എങ്കില്‍ ആ ഹിന്ദു മതത്തില്‍ ഏതെങ്കിലും തരത്തില്‍ ഞാന്‍ ഉള്‍പ്പെടുന്നു എങ്കില്‍ എനിക്ക് അപമാനം തോന്നുന്നു.

എന്റെ മനോവീര്യം കെടുത്താന്‍ നിങ്ങള്‍ വിചാരിച്ചാല്‍ നടക്കില്ല. എനിക്കെതിരെ നിങ്ങള്‍ തൊടുക്കുന്ന വിഷം പുരട്ടിയ അമ്പുകള്‍ എന്റെ മനോവീര്യം കൂട്ടുകയാണ്. എന്റെ ശക്തി പോരാട്ട വീര്യം പതിന്‍മടങ്ങ് വര്‍ദ്ധിപ്പിയ്ക്കുകയാണ്. സംഘ പരിവാറിനെതിരെ പോരാടാന്‍ പ്രാപ്തമാക്കുകയാണ്. എന്റെ കൊക്കില്‍ ജീവനുള്ളിടത്തോളം സംഘപരിവാറിനെതിരെ ഞാന്‍ ശക്തമായ് തിരിച്ചടിക്കും.

ബി.ജെ.പി യുടേയും അനുബന്ധ സംഘടനകളുടെയും അണികളുടെ സംസ്‌കാര ശൂന്യതയ്ക്ക് കാരണക്കാര്‍ നിങ്ങളാണ് നിങ്ങള്‍ മാത്രം. നിങ്ങള്‍ പകര്‍ന്നു കൊടുത്ത വര്‍ഗ്ഗീയജാതീയ വിഷം ചീറ്റുന്ന അണികള്‍ സ്ത്രീത്വത്തെ അപമാനിച്ചു കൊണ്ടിരിയ്ക്കുന്നു. ദളിതരെ കൂട്ടക്കൊല ചെയ്തു കൊണ്ടിരിയ്ക്കുന്നു. ദളിത് സ്ത്രീകളെ നഗ്‌നരായ് നടത്തി ആനന്ദിക്കുന്നു.

മുസ്ലീം ബാലികമാരെ തെരഞ്ഞു പിടിച്ച് ബലാത്സംഗം ചെയ്യുന്നു. ഇപ്പോള്‍ എന്റെ മനോവീര്യം കെടുത്താന്‍ എന്റേത് എന്നു പറഞ്ഞ് മോര്‍ഫ് ചെയ്ത് അശ്ലീല വ്യാജ വീഡിയോ പ്രചരിപ്പിച്ചു കൊണ്ടിരിയ്ക്കുന്നു. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സ്ത്രീയുടെ മാനത്തിന് വില പറയുന്ന ഒരു പാര്‍ട്ടിയായ് ബി ജെ പി തരം താഴുന്നത് അപമാനം.നിങ്ങള്‍ എന്താ വിചാരിച്ചത് ആ വീഡിയോ കണ്ട് ഞാന്‍ കെട്ടിത്തൂങ്ങിച്ചാവുമെന്നോ .

നിങ്ങള്‍ക്ക് തെറ്റി സംഘ പരിവാറിനെതിരായ് ഞാന്‍ പോരാടുക തന്നെ ചെയ്യും. നിങ്ങള്‍ക്ക് അഭിമാനമുണ്ടെങ്കില്‍ നിങ്ങളുടെ അണികളെ സംസ്‌കാരം പഠിപ്പിയ്ക്കൂ , സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കൂ , മര്‍ദ്ദിതരോട് സഹാനുഭൂതിയോടെ പെരുമാറാന്‍ പഠിപ്പിയ്ക്കു, മാനവികത പഠിപ്പിയ്ക്കൂ. ഞാന്‍ പോരാടുക തന്നെ ചെയ്യും. അവസാന ശ്വാസം വരെ.

എന്ന്

25.04.19 ബിന്ദു അമ്മിണി.