പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ചതിന് ഉദ്യോഗസ്ഥന് സസ്പെന്‍ഷൻ; നടപടി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മരവിപ്പിച്ചു
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രചാരണത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച ഒഡീഷയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത നടപടിക്ക് സ്റ്റേ. കേസ് പരിഗണിച്ച കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റേതാണ് നടപടി. തുടർ വാദം ജൂണ്‍ മൂന്നിന് ട്രൈബ്യൂണല്‍ നടത്തും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചായിരുന്നു സമ്പല്‍പൂരില്‍ മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധനക്ക് ഉദ്യോഗസ്ഥൻ വിധേയമാക്കിയത്.
എസ്പിജിയുടെ പ്രത്യേക സുരക്ഷയുള്ളവര്‍ക്ക് ലഭിക്കുന്ന ഇളവുകള്‍ പരിഗണിക്കാതെ പരിശോധന നടത്തിയെന്നായിരുന്നു ഐഎഎസ് ഓഫീസറായ മുഹമ്മദ് മുഹ്സിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരോപിച്ച കുറ്റം. ഇദ്ദേഹത്തിന്റെ പരിശോധന പ്രധാനമന്ത്രിയുടെ യാത്ര വൈകിപ്പിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശം ഇല്ലാതെ എസ്പിജി സുരക്ഷാ ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് പരിശോധന നടത്തിയതെന്നും അധികൃതര്‍ കണ്ടെത്തിയിരുന്നു.
ഇതിനെ തുടർന്ന് ജില്ലാ കളക്ടറുടെയും ഡിഐജിയുടെയും റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാങ്ങുകയും
ഐഎഎസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുകയായിരുന്നു.