അഭ്യൂഹങ്ങള്‍ അവസാനിച്ചു; മോദിയോട് ഏറ്റുമുട്ടാന്‍ പ്രിയങ്കയില്ല

single-img
25 April 2019

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനവിധി തേടുന്ന വാരണാസിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. കോണ്‍ഗ്രസിന് വേണ്ടി വാരണാസിയില്‍ അജയ് റായ് സ്ഥാനാര്‍ഥിയാകുമെന്ന് പാര്‍ട്ടി അറിയിച്ചു. പ്രധാനമന്ത്രിക്കെതിരെ പ്രിയങ്കയെ ഇറക്കി വാരാണസിയില്‍ ശക്തമായ മത്സരം നടത്തുന്നതിനു കോണ്‍ഗ്രസ് നീക്കം നടത്തുമെന്നു നേരത്തേ പ്രചാരണങ്ങളുണ്ടായിരുന്നു.

2014ല്‍ വാരണാസിയില്‍ മത്സരിച്ച അജയ് റായ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളായിരുന്നു മോദിക്കു പിന്നില്‍ രണ്ടാം സ്ഥാനത്തെത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 75,614 വോട്ടുകള്‍ മാത്രമാണ് അന്നു വാരാണസിയില്‍നിന്നു ലഭിച്ചത്. നരേന്ദ്ര മോദിക്ക് 5,81,022 വോട്ടുകളാണ് 2014ല്‍ ഇവിടെ ലഭിച്ചത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഏപ്രില്‍ 22 മുതല്‍ 29 വരെയാണ് വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാവുന്ന സമയം. പൊതു തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ മേയ് 19നാണ് വാരാണസിയില്‍ വോട്ടെടുപ്പ്.