ഫാനി വരുന്നു; കേരളത്തില്‍ 29, 30, മേയ് ഒന്ന് തീയതികളില്‍ വ്യാപകമായമഴയ്ക്കും ശക്തമായകാറ്റിനും സാധ്യത
ശ്രീലങ്കയുടെ തെക്കുകിഴക്ക് വ്യാഴാഴ്ചയോടെ രൂപംകൊള്ളുന്ന ന്യൂനമര്‍ദം തമിഴ്‌നാട് തീരത്ത് ചുഴലിക്കാറ്റായി എത്താന്‍ സാധ്യത. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നും എന്നാല്‍, കേരളത്തില്‍ 29, 30, മേയ് ഒന്ന് തീയതികളില്‍ വ്യാപകമായമഴയ്ക്കും ശക്തമായകാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ചുഴലിക്കാറ്റായി രൂപപ്പെട്ടാല്‍ ഇതിനെ ‘ഫാനി’ എന്ന് വിളിക്കും. ബംഗ്ലാദേശാണ് ചുഴലിക്കാറ്റിന് ഈ പേരിട്ടത്. ഓഖി ചുഴലിക്കാറ്റിന് പേരിട്ടതും ബംഗ്ലാദേശാണ്. ഫാനിയുടെ വരവ് മൂലം ഒറ്റപ്പെട്ടസ്ഥലങ്ങളില്‍ കനത്തമഴയും പെയ്യാം. ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ 27 മുതല്‍ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാപ്രദേശത്തും അതിന് പടിഞ്ഞാറുള്ള തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ഉള്‍ക്കടലിലും തമിഴ്‌നാടുതീരത്തും മത്സ്യബന്ധനത്തിന് പോകരുത്. 27ന് പുലര്‍ച്ചെ 12 മണിയോടെ മത്സ്യത്തൊഴിലാളികള്‍ ഏറ്റവും അടുത്തുള്ള തീരത്തെത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ന്യൂനമര്‍ദം രൂപപ്പെടുന്ന വ്യാഴാഴ്ച കാറ്റിന്റെ വേഗത മണിക്കൂറില്‍ 3040 കിലോമീറ്റര്‍ വേഗത്തിലാവും. 28ാം തീയതിയോടെ ഇത് 8090 കിലോമീറ്റര്‍ വേഗം കൈവരിക്കാം. വ്യാഴാഴ്ച രാത്രി 11.30 വരെ തീരത്ത് തിരമാലകള്‍ 1.5 മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍വരെ ഉയരാനും സാധ്യതയുണ്ട്. കടലും പ്രക്ഷുബ്ധമായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.