32ാം വയസില്‍ അപകടത്തില്‍പെട്ട് അബോധാവസ്ഥയിലായി; സ്ത്രീയ്ക്ക് ബോധം തിരിച്ചുകിട്ടിയത് 27 വര്‍ഷങ്ങള്‍ക്ക് ശേഷം

single-img
24 April 2019

യുഎഇയില്‍ ദീര്‍ഘമായ 27 വര്‍ഷം അബോധാവസ്ഥയില്‍ കിടന്നിരുന്ന സ്ത്രീക്ക് ബോധം തിരിച്ചുകിട്ടി. 1991ല്‍ തന്റെ 32ാം വയസിലാണ് മുനീറാ അബ്ദുള്ള എന്ന സ്ത്രീ അപകടത്തില്‍പെട്ട് അബോധാവസ്ഥയിലായത്. സ്‌കൂളില്‍പോയ മകനെ അവിടെനിന്നും വിളിച്ചുമടങ്ങുമ്പോള്‍ മുനീറ സഞ്ചരിച്ച കാര്‍ ബസുമായികൂട്ടിയിടിക്കുകയായിരുന്നു.

അപകടസമയത്ത് ഭര്‍ത്താവിന്റെ സഹോദരനായിരുന്നു കാര്‍ ഓടിച്ചിരുന്നത്. പിറകിലെ സീറ്റില്‍ മകന്‍ ഒമര്‍ വെബയറിനെ കെട്ടിപ്പിടിച്ച് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു മുനീറ. അപകടശേഷം പ്രാഥമിക ചികില്‍സ നാലുമണിക്കൂറോളം വൈകിയത് പ്രശ്‌നമായി. പിന്നീട് മികച്ച ചികില്‍സ ലഭ്യമാക്കുവാന്‍ ലണ്ടനില്‍ വരെ എത്തിച്ചെങ്കിലും അതുഫലപ്രദമാകാതിരുന്നതിനെ തുടര്‍ന്ന് യുഎഇയിലേക്ക് തിരികെ കൊണ്ടുവരികയും ആശുപത്രിയില്‍ കിടത്തുകയും ചെയ്തു.

ശരീരത്തിലെ വേദന അറിയാമെന്നതുമാത്രമായിരുന്നു മുനീറയ്ക്ക് ജീവനുണ്ട് എന്നതിന് ആധാരം. വര്‍ഷങ്ങളായി ഒരേ കിടപ്പു കിടക്കുന്നതിനാല്‍ മസിലുകള്‍ തളരാതിരിക്കാനുള്ള ഫിസിയോതെറാപ്പിയായിരുന്നു മുഖ്യ ചികില്‍സ. രണ്ട് വര്‍ഷം മുന്‍പ് ചില പുരോഗതി ദൃശ്യമായതോടെ ജര്‍മ്മനിയില്‍ എത്തിച്ച് ചികില്‍സകള്‍ നടത്തിയിരുന്നു. ബോധം തിരികെ ലഭിച്ച മുനീറ മറവിയിലാണ്ടുപോയ തന്റെ ഭൂതകാലം വീണ്ടെടുക്കുകയാണ്. സമാന അവസ്ഥയിലായിപോകുന്ന ബന്ധുക്കളെ ഉപേക്ഷിക്കുന്നവര്‍ക്ക പ്രതീക്ഷ നല്‍കുന്നതാണ് തന്റെ മാതാവിന്റെ തിരിച്ചുവരവെന്ന് ഒമര്‍ അഭിപ്രായപ്പെട്ടു.