ഒന്നും മറക്കാനായിട്ടില്ല; ലോകകപ്പ് ടീമില്‍ നിന്നും തഴയപ്പെട്ടത്തില്‍ ആദ്യമായി പ്രതികരിച്ച് റിഷഭ് പന്ത്
ഇന്ത്യൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും ശ്രദ്ധിച്ചത് രണ്ടു താരങ്ങള്‍ തഴയപ്പെട്ടതായിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന റിഷഭ് പന്തും മധ്യനിര ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായുഡുവമാണ് തഴയപ്പെട്ടത്.
മത്സരങ്ങളിൽ അനുഭവസമ്പത്ത് കുററവാണെന്നതും വിക്കറ്റ് കീപ്പിങില്‍ ഇനിയും മെച്ചപ്പെടാനുണ്ടെന്നതുമാണ് പന്തിനെ ഒഴിവാക്കിയതിനു കാരണമായി സെലക്ഷന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടിയത്. പന്തിന് പകരമായി ദിനേഷ് കാര്‍ത്തികിനെയാണ് ലോകകപ്പ് സംഘത്തിലെ രണ്ടാം വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയത്. കരിയറിൽ ആദ്യമായി ലോകകപ്പ് കളിക്കാനുള്ള അവസരം നഷ്ടമായെങ്കിലും ഐപിഎല്ലില്‍ മികച്ച പ്രകടനത്തിലൂടെ സെലക്ടമാര്‍ക്കു മറുപടി നല്‍കുകയാണ് പന്ത്.
എല്ലാം ഇപ്പോഴും മനസ്സിലുണ്ട് ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചിട്ട് ദിവസങ്ങളായെങ്കിലും തനിക്ക് ഒന്നും മറക്കാനായിട്ടില്ലെന്നും ലോകകപ്പ് ടീം സെലക്ഷനെക്കുറിച്ച് ഇപ്പോഴും ചിന്തിക്കുന്നില്ലെന്നു പറഞ്ഞാല്‍ അതു കള്ളമാവും. എന്നാലും ഇപ്പോള്‍ ഐപിഎല്ലിലാണ് മുഴുവന്‍ ശ്രദ്ധയും. ഇതിൽ മികച്ച പ്രകടനം നടത്താന്‍ തന്നെ സഹായിക്കുകയും ചെയ്യുന്നതായി പന്ത് വിശദമാക്കി.
കഴിഞ്ഞ ദിവസം ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന കളിയില്‍ പുറത്താവാതെ 36 പന്തില്‍ 78 റണ്‍സെടുത്ത് ടീമിന്റെ വിജയശില്‍പ്പിയായ ശേഷം സംസാരിക്കുകയായിരുന്നു യുവതാരം. തനിക്ക് വളരെ സന്തോഷം നല്‍കുന്ന കാര്യം സ്വന്തം ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കുകയെന്നതാണെന്നു പന്ത് വ്യക്തമാക്കി.