സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചു; ആഗ്രഹിക്കാതെ പ്രധാനമന്ത്രിയായി: നരേന്ദ്രമോദി
കുട്ടിക്കാലത്ത് സൈന്യത്തിൽ ചേരണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും എന്നാൽ പ്രധാനമന്ത്രിയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും നരേന്ദ്രമോദി. നടൻ അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിലാണ് മോദി മനസുതുറന്നത്. ഒന്നര മണിക്കൂർ നീണ്ട അഭിമുഖത്തിൽ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളാണ് പ്രധാനമന്ത്രി പങ്കുവെച്ചത്.
രാമകൃഷ്ണ മിഷൻ സ്വാധീനിച്ചെന്നും മോദി പറഞ്ഞു. രാഷ്ട്രീയത്തിന് അപ്പുറത്ത് ഇത്തരം കാര്യങ്ങൾ സംസാരിക്കുന്നതിൽ സന്തോഷമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ചെറുപ്രായത്തിൽ തന്നെ കുടുംബം വിട്ട് പോകേണ്ടി വന്നു. ഇപ്പോൾ തനിക്കൊപ്പം കഴിയാൻ അമ്മയെ ക്ഷണിച്ചാലും വരില്ലെന്നും മോദി അഭിമുഖത്തിൽ പറഞ്ഞു. ഗ്രാമത്തിൽ തന്നെ ജീവിക്കാനാണ് അമ്മ ആഗ്രഹിക്കുന്നത്. തനിക്കും അമ്മയ്ക്കൊപ്പം ചെലവഴിക്കാൻ സമയം കിട്ടാറില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ഒരു സാധാരണ മനുഷ്യനായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. താൻ വളർന്നുവന്ന പശ്ചാത്തലത്തിൽ തനിക്കൊരു ചെറിയ ജോലി ലഭിച്ചാൽ പോലും അമ്മ അയൽക്കാർക്ക് ലഡു വിതരണം നടത്തുമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വിരമിക്കുന്നതിനെ കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർന്നു.
പലരെയും അത്ഭുതപ്പെടുത്തിയ കാര്യമാണ് താൻ ഒരിക്കലും ദേഷ്യപ്പെടാറില്ല എന്നുള്ളത്. ദേഷ്യം പോലുള്ള വികാരങ്ങൾ നിഷേധാത്മകത പ്രചരിപ്പിക്കാൻ കാരണമാകും. ദേഷ്യം വരുമ്പോൾ ഒരു പേപ്പറിൽ എഴുതിവെക്കും. തെറ്റുകളെ തിരുത്താൻ ഇക്കാര്യം സഹായിച്ചിട്ടുണ്ട്. താൻ ഭയങ്കര കർക്കശക്കാരനെന്നത് ശരിയല്ലെന്നും മോദി പറഞ്ഞു.
താൻ ആദ്യമായി എംഎൽഎ ആകുമ്പോൾ സ്വന്തമായി ബാങ്ക് അക്കൗണ്ട് പോലും ഇല്ലായിരുന്നുവെന്നും എന്നാൽ ഇന്ന് സ്വന്തം അക്കൗണ്ടിൽ നിന്ന് ജീവനക്കാർക്കൊക്കെ പണം നൽകാറുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.