ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നാലിടത്ത് ഉറപ്പായും ബിജെപി വിജയിക്കുമെന്ന് വിലയിരുത്തൽ

single-img
24 April 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നാലിടത്തെങ്കിലും താമര വിരിയുമെന്ന് ബിജെപിയുടെ വിലയിരുത്തല്‍. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് മണ്ഡലങ്ങളിലാണ് വിജയം ഉറപ്പിച്ചതായി ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്. രണ്ടു സീറ്റില്‍ പാര്‍ട്ടി രണ്ടാമത് എത്തുമെന്നും ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു.ആറ്റിങ്ങല്‍, കോട്ടയം മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ രണ്ടാമത് എത്തുമെന്നും ഇവിടങ്ങളില്‍ ജയസാധ്യത തള്ളാനാവില്ലെന്നും അവര്‍ പറയുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്തു തന്നെ ഹിന്ദു വോട്ടര്‍മാരില്‍ നല്ലൊരു പങ്കിനെ എല്‍ഡിഎഫിനു നഷ്ടമായിട്ടുണ്ടെന്നാണ് ബിജെപി പറയുന്നു. ബിഡിജെഎസിന്റെ വരവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതില്‍ നിര്‍ണായകമായിട്ടുണ്ട്. എന്നിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു നേട്ടമുണ്ടാക്കാന്‍ കാരണമായത് ന്യൂനപക്ഷ വോട്ടര്‍മാര്‍ കൂട്ടമായി പിന്തുണച്ചതാണെന്നും ഈ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടര്‍മാരുടെ പിന്തുണ യുഡിഎഫിനായിരിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

അതേസമയം പരമ്പരാഗതമായി യുഡിഎഫിനെ പിന്തുണച്ചിരുന്ന ഹിന്ദു വോട്ടര്‍മാരില്‍ നല്ലൊരു പങ്കും ഇക്കുറി ബിജെപിക്കൊപ്പമെത്തും. കഴിഞ്ഞ നിമയസഭാ തെരഞ്ഞെടുപ്പിലും ഈ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലുമായി സംസ്ഥാനത്തെ ഹിന്ദു വോട്ടുകളിലുണ്ടായ ഏകീകരണം ഫലത്തില്‍ വലിയ മാറ്റമാണ് ഉണ്ടാക്കാന്‍ പോവുകയാണെന്നും ബിജെപി വിലയിരുത്തുന്നു.

തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നഷ്ടമുണ്ടാവാന്‍ പോവുന്നത് ന്യൂനപക്ഷ വോട്ടര്‍മാര്‍ കൈവിടുന്നതിലൂടെ എല്‍ഡിഎഫിനായിരിക്കുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. ന്യൂനപക്ഷ വോട്ടര്‍മാര്‍ തിരിച്ചെത്തുന്നതോടെ യുഡിഎഫിനു പിടിച്ചുനില്‍ക്കാനാവുമെന്നും ബിജെപി പറയുന്നു.