വോട്ടിംഗ് മെഷീനിൽ തകരാറെന്ന് പരാതിപ്പെട്ട വോട്ടറെ അറസ്റ്റ് ചെയ്തു

single-img
23 April 2019

വോട്ടു ചെയ്ത സ്ഥാനാര്‍ഥിയുടെ സ്ലിപ്പ് അല്ല വിവിപാറ്റ് മെഷീനില്‍ കണ്ടതെന്നു പരാതിയുന്നയിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. എബിന്‍ എന്ന യുവാവിനെതിരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തത്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 151ാം നമ്പര്‍ ബൂത്തിലാണ് എബിന്‍ വോട്ട് ചെയ്തത്.

തകരാറുണ്ടെന്ന് പരാതിപ്പെട്ട മെഷീനില്‍ ടെസ്റ്റ് വോട്ട് നടത്തിയിരുന്നു. പോളിങ് ഏജന്റുമാരുടേയും ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിലായിരുന്നു ടെസ്റ്റ് വോട്ട്. എന്നാല്‍ ടെസ്റ്റ് വോട്ടില്‍ തന്റെ ആരോപണം ശരിയാണെന്ന് തെളിയിക്കാന്‍ എബിന് കഴിഞ്ഞില്ല. . ഇതേത്തുടര്‍ന്നാണ് കേസെടുത്തത്.

ആഗ്രഹിച്ച പാര്‍ട്ടിക്കാണ് വോട്ട് ചെയ്തതെന്നും എന്നാല്‍ മറ്റൊരു സ്ഥാനാര്‍ഥിയുടെ സ്ലിപ്പാണു വീണതെന്നുമായിരുന്നു എബിന്റെ പരാതി. റിട്ടേണിങ് ഓഫിസര്‍ പരാതി എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പരിശോധനാ വോട്ട് നടത്തിയപ്പോള്‍ പരാതിയില്‍ കഴമ്പില്ലെന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് എബിനെതിരെ അറിഞ്ഞുകൊണ്ട് തെറ്റായ വിവരം പ്രചരിപ്പിക്കുന്നതിനു ഇന്ത്യൻ ശിക്ഷ നിയമം സെക്ഷൻ 177 പ്രകാരം കേസെടുത്തതെന്ന് മെഡിക്കല്‍ കോളജ് സിഐ പറഞ്ഞു.

വോട്ടിങ് ക്രമക്കേട് ആരോപിക്കുന്നവർക്ക് തങ്ങളുടെ ആരോപണം തെളിയിക്കാനായില്ലെങ്കിൽ ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 177 പ്രകാരം കേസ് എടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു ഓഫീസർ ടീക്കാറം മീണ അറിയിച്ചു. ഇക്കാര്യം പ്രിസൈഡിങ് ഓഫീസർ ക്രമക്കേട് ഉന്നയിക്കുന്ന ആളെ ബോധ്യപ്പെടുത്തണം. പരാതിയിൽ ഉത്തമ ബോധ്യത്തോടെ ഉറച്ചു നിൽക്കുകയാണെങ്കിൽ ഡിക്ലറേഷൻ ഫോമിൽ പരാതി എഴുതി വാങ്ങണം. ആരോപണം തെറ്റാണെന്നു തെളിഞ്ഞാൽ ഉടൻ പോലീസിൽ ഏൽപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും ടീക്കാറാം മീണ അറിയിച്ചു.