ചെയ്ത വോട്ടെല്ലാം വീഴുന്നത് താമരയ്ക്ക്: പരാതിയുമായി എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍

single-img
23 April 2019

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനെതിരെ വീണ്ടും പരാതി. പട്ടം കേന്ദ്രീയവിദ്യാലയത്തിലെ 151ാം നമ്പര്‍ ബൂത്തിലെ എബിന്‍ എന്ന വോട്ടറാണ് പരാതി നല്‍കിയത്. താന്‍ ഒരു പാര്‍ട്ടിക്ക് വോട്ടു ചെയ്യാന്‍ വേണ്ടി ആ ചിഹ്നത്തില്‍ അമര്‍ത്തി. എന്നാല്‍ വി.വിപാറ്റ് യന്ത്രത്തില്‍ കണ്ടത് മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ ചിഹ്നമാണെന്നാണ് എബിന്റെ പരാതിയില്‍ പറയുന്നത്.

പരാതി ഉയര്‍ന്നതോടെ 151ാം നമ്പര്‍ ബൂത്തില്‍ പോളിങ് നിര്‍ത്തിവെച്ച് പരിശോധന നടന്നു. പക്ഷേ പരിശോധനയില്‍ പിഴവ് കണ്ടെത്തിയിട്ടില്ലെന്ന് പ്രിസൈഡിങ് ഓഫീസര്‍ അറിയിച്ചു. എബിന്റെ പരാതിയില്‍ കഴമ്പില്ലെന്നാണ് പ്രിസൈഡിങ് ഓഫീസര്‍ പറഞ്ഞത്.

അതേസമയം, പരാതിയില്‍ എബിന്‍ ഉറച്ചു നില്‍ക്കുകയാണ്. ‘ഞാന്‍ ആഗ്രഹിച്ച പാര്‍ട്ടിക്ക് വോട്ടു ചെയ്തപ്പോള്‍ വീണത് മറ്റൊരു പാര്‍ട്ടിക്കാണ്.’ ചിഹ്നം ഏതാണെന്ന് വ്യക്തമാക്കാനാവില്ലെന്നും എബിന്‍ മാധ്യമങ്ങളോടു പറഞ്ഞു. വി.വിപാറ്റില്‍ താന്‍ ഇക്കാര്യം കൃത്യമായി കണ്ടതാണെന്നും എബിന്‍ പറഞ്ഞു.

അതേസമയം, തിരുവനന്തപുരം മണ്ഡലത്തിലുള്‍പ്പെട്ട കോവളത്തെ ചൊവ്വരയിലെ ബൂത്തുകളിലൊന്നില്‍ കൈപ്പത്തിക്ക് കുത്തിയ വോട്ട് താമര ചിഹ്നത്തില്‍ തെളിഞ്ഞ സംഭവത്തില്‍ പരാതിയുമായി എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. സംഭവം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കട്ടെ എന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ പ്രതികരിച്ചു.

വോട്ടിംഗ് യന്ത്ര തകരാറില്‍ മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസറെ പരാതി അറിയിച്ചിട്ടുണ്ടെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ പറഞ്ഞു. പോള്‍ ചെയ്ത 76 വോട്ടുകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സി ദിവാകരന്‍ രേഖാമൂലം ഇന്‍ ഏജന്റിന് പരാതി നല്‍കി. ഒദ്യോഗിക വിശദീകരണത്തില്‍ ആശയകുഴപ്പമുണ്ടെന്നും എല്‍ഡിഎഫ് പറഞ്ഞു. അതേസമയം വിഷയം അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനും ആവശ്യപ്പെട്ടു.