എറണാകുളത്തും വയനാട്ടിലും തള്ളിയ സരിത എസ് നായരുടെ നാമനിര്‍ദേശ പത്രിക അമേഠിയിൽ സ്വീകരിച്ചു

single-img
23 April 2019

എറണാകുളത്തെയും വയനാട്ടിലെയും വരണാധികാരികള്‍ തള്ളിയ പത്രിക അമേഠിയിൽ സ്വീകരിച്ചു. സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ നാമനിര്‍ദേശ പത്രികയാണ് അമേഠിയില്‍ സ്വീകരിക്കപ്പെട്ടത്. സരിത എസ് നായരുടെ പത്രിക സ്വീകരിച്ചത് ഗുരുതരമായ നിയമ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഒരാള്‍ക്കു രണ്ടു മണ്ഡലങ്ങളില്‍ നിന്നു മാത്രമേ മത്സരിക്കാവൂ എന്നിരിക്കെ മൂന്നാമതൊരു മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സ്വീകരിച്ചത് സങ്കീര്‍ണമായ സാഹചര്യമാണെന്ന് നിയമ വിദഗ്ധരെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജനപ്രാതിനിധ്യ നിയമ പ്രകാരം ഒരു സ്ഥാനാര്‍ഥിക്കു പരമാവധി രണ്ടു മണ്ഡലങ്ങളിലാണ് പത്രി നല്‍കാനാവുക. ഇവ രണ്ടും നിരസിക്കപ്പെട്ടാല്‍ ആ സ്ഥാനാര്‍ഥിയെ മത്സരിക്കാന്‍ അയോഗ്യതയുള്ളയാളായാണ് കണക്കാക്കേണ്ടതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

എറണാകുളത്തെയും വയനാട്ടിലെയും വരണാധികാരികള്‍ സരിത എസ് നായരുടെ പത്രികള്‍ തള്ളിയിരുന്നു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ടു ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടതു ചൂണ്ടിക്കാട്ടിയാണ് പത്രികകൾ തള്ളിയത്. ഈ കേസുകളില്‍ ശിക്ഷാവിധി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെങ്കിലും കുറ്റക്കാരിയെന്നു കണ്ടെത്തിയ നടപടി നിലനില്‍ക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് വരാണാധികൾ നടപടിയെടുത്തത്.