കേരളത്തില്‍ പോളിങ്ങിനിടെ 8 മരണം; ഉച്ചവരെ 50 ശതമാനം പോളിങ്

single-img
23 April 2019

സംസ്ഥാനത്ത് 20 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴു മുതല്‍ ഉച്ചവരെ 50 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. വൈകീട്ട് ആറ് മണിവരെ വോട്ട് ചെയ്യാവുന്നതാണ്. സംഘര്‍ഷ മേഖലകളില്‍ അതീവ ജാഗ്രത പുലര്‍ത്തു ന്നുണ്ട്. കര്‍ശന സുരക്ഷയൊരുക്കാന്‍ കേന്ദ്രസേനയെയും പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഭാവിയില്‍ അതിനിര്‍ണായകമെന്ന് വിലയിരുത്തപ്പെടുത്തപ്പെടുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 2.61 കോടി വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്.

അതേസമയം, പോളിങ്ങിനിടെ സംസ്ഥാനത്ത് 8 പേര്‍ മരിച്ചു. കോട്ടയം വൈക്കത്ത് വോട്ടു ചെയ്യാന്‍ ഇറങ്ങിയ 84കാരി കുഴഞ്ഞു വീണു മരിച്ചു. വൈക്കം തൃക്കരായിക്കുളം റോസമ്മ ഔസേഫ് ആണു മരിച്ചത്. പോളിങ് ബൂത്തിലേക്കു പോകാന്‍ ഓട്ടോയില്‍ കയറുമ്പോഴാണ് കുഴഞ്ഞു വീണത്. ആലപ്പുഴ മാവേലിക്കര കണ്ടിയൂര്‍ യുപി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ വ്യക്തി കുഴഞ്ഞുവീണു മരിച്ചു. മറ്റം വടക്ക്, പെരിങ്ങാട്ടംപള്ളില്‍ പ്രഭാകരന്‍(74) ആണ് മരിച്ചത്. വോട്ട് ചെയ്തു പുറത്തിറങ്ങിയ ശേഷമാണ് പ്രഭാകരന്‍ കുഴഞ്ഞുവീണത്.

തളിപ്പറമ്പ് ചുഴവി വേണുഗോപാല മാരാര്‍ വോട്ടെടുപ്പ് കഴിഞ്ഞു തിരിച്ചു വീട്ടിലെത്തിയപ്പോള്‍ തളര്‍ന്നുവീഴുകയായിരുന്നു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലം കിളികൊല്ലൂരില്‍ വോട്ടു ചെയ്യാനെത്തിയ ആള്‍ കുഴഞ്ഞു വീണാണ് മരിച്ചു. ഇരവിപുരം മണ്ഡലത്തിലെ കിളികൊല്ലൂര്‍ എല്‍പി സ്‌കൂളില്‍ 5ാം നമ്പര്‍ ബൂത്തിലാണു സംഭവം. കല്ലുംതാഴം പാര്‍വതി മന്ദിരത്തില്‍ മണി (പുരുഷന്‍63) ആണു മരിച്ചത്.

വയനാട് പനമരത്ത് വോട്ട് ചെയ്യാന്‍ വീട്ടില്‍നിന്ന് ഇറങ്ങിയയാള്‍ കുഴഞ്ഞുവീണു മരിച്ചു. അഞ്ഞണിക്കുന്ന് ആദിവാസി കോളനിയിലെ ബാലന്‍ (64) ആണു വഴിയില്‍ കുഴഞ്ഞുവീണത്. പനമരം സിഎച്ച്‌സിയില്‍ പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം മാനന്തവാടി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചു.

കണ്ണൂര്‍ കൂത്തുപറമ്പിലും പത്തനംതിട്ട റാന്നിയിലും എറണാകുളം കാലടിയിലുമാണ് മറ്റു മരണങ്ങള്‍. കാലടിയില്‍ പാറപ്പുറം കുമാരനാശാന്‍ സ്മാരക എല്‍പിഎസ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ കാഞ്ഞൂര്‍ പാറപ്പുറം വെളുത്തേപ്പിള്ളി ത്രേസ്യാക്കുട്ടി (87) കുഴഞ്ഞുവീണു മരിച്ചു. വോട്ട് ചെയ്യാന്‍ സ്ലിപ് വാങ്ങിയശേഷം ബൂത്തിനുള്ളില്‍ തളര്‍ന്നു വീഴുകയായിരുന്നു. 2 കിലോമീറ്റര്‍ അകലെ കാഞ്ഞൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

കണ്ണൂര്‍ കൂത്തുപറമ്പ് മണ്ഡലത്തിലെ ചൊക്ലി രാമവിലാസം എച്ച്എസ്എസ് പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ വരിയില്‍നിന്ന സ്ത്രീ തളര്‍ന്നുവീണു മരിച്ചു. കാഞ്ഞിരത്തിന്‍ കീഴില്‍ മൂടോളി വിജയി (65) ആണ് മരിച്ചത്. പത്തനംതിട്ടയില്‍ വോട്ടുചെയ്യാന്‍ പോളിങ് ബൂത്തില്‍ കയറിയ റാന്നി പേഴുംപാറ മൂശാരിയത്ത് ചാക്കോ മത്തായി (പാപ്പച്ചന്‍–66) കുഴഞ്ഞുവീണ് മരിച്ചു. വടശേരിക്കര പഞ്ചായത്തിലെ പേഴുംപാറ ഡിപിഎം യുപിഎസ് 178–ാം നമ്പര്‍ ബൂത്തിലായിരുന്നു വോട്ട് ചെയ്യാനെത്തിയത്.