രമ്യയെ കല്ലെറിഞ്ഞത് കോൺഗ്രസ് പ്രവർത്തകരോ? അനില്‍ അക്കരെ എംഎല്‍എ ചതിക്കല്ലേടാ എന്ന് വിളിച്ചുപറയുന്ന വീഡിയോ പ്രചരിക്കുന്നു
ആലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി രമ്യഹരിദാസിനെതിരെ കൊട്ടിക്കലാശത്തിനിടെയുണ്ടായ ആക്രമണത്തെ സംശയത്തിന്റെ നിഴലിലാക്കി വീഡിയോ പ്രചരിക്കുന്നു. സംഘര്‍ഷത്തിനിടെ പ്രചരണവാഹനത്തില്‍ നിന്ന് അനില്‍ അക്കരെ എംഎല്‍എ ചതിക്കല്ലേടാ എന്ന് വിളിച്ചുപറയുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.
കല്ലേറ് നടത്തിയത് സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നവര്‍ തന്നെയാണെന്ന് വീഡിയോ ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ സംഭവത്തിന് പിന്നലെ കല്ലേറിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് അനില്‍ അക്കരെ രംഗത്തെത്തി. പൊലീസ് നിഷ്‌ക്രിയരായി നോക്കിനിന്നെന്ന് ആരോപിച്ച്് എംഎല്‍എ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തി.
ആലത്തൂര്‍ മണ്ഡലത്തിലെ കൊട്ടിക്കലാശത്തിനിടെയായിരുന്നു രമ്യയ്ക്ക് നേരെ കല്ലേറുണ്ടായത്. സ്ഥാനാര്‍ത്ഥിക്കൊപ്പം എംഎല്‍എ അനില്‍ അക്കരെയുമുണ്ടായിരുന്നു. പരാജയഭീതിയില്‍ മറ്റൊന്നും പറയാനില്ലാത്തതുകൊണ്ട് കല്ലെറിഞ്ഞെന്ന വാര്‍ത്ത യുഡിഎഫ് കേന്ദ്രങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു എന്നാണ് എല്‍ഡിഎഫ് നേതാക്കല്‍ പറയുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ആരെങ്കിലും എറിഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ അത് യുഡിഎഫ് പ്രവര്‍ത്തകരായിരിക്കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറയുന്നു.
വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതോടെ കല്ലേറിനിടെ അനില്‍ അക്കരെ എന്തിനാണ് ചതിക്കല്ലേടാ എന്ന് വിളിച്ച് പറഞ്ഞതെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തരും ചോദിക്കുന്നു.