മോദി വിയർക്കും; പ്രതിപക്ഷത്തിൻ്റെ പൊതുസ്ഥാനാര്‍ത്ഥിയായി വാരണാസിയിൽ പ്രിയങ്ക എത്തിയേക്കും
പ്രധാനമന്ത്രി മോദിക്കെതിരെ മത്സരിക്കാന്‍ ഒരുക്കമാണെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയതിന് പിന്നാലെ വാരാണസിയിൽ പ്രതിപക്ഷത്തിന് പൊതു സ്ഥാനാർത്ഥിയായി പ്രിയങ്കയെ മത്സരിപ്പിക്കാൻ അണിയറ നീക്കം. പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ത്ഥിയായി പ്രിയങ്കെയെ രംഗത്തിറക്കുന്നത് സംബന്ധിച്ച് എസ്പി-ബിഎസ്പി കക്ഷികളുമായി കോണ്‍ഗ്രസ് യുപി ഘടകം രഹസ്യചര്‍ച്ചകള്‍ ആരംഭിച്ചുവെന്നാണ് സൂചനകൾ.
പ്രിയങ്ക ഗാന്ധി മത്സരിക്കുകയാണെങ്കിൽ ഉത്തർപ്രദേശിൽ ഒന്നിച്ച് മത്സരിക്കുന്ന എസ്പിയും ബിഎസ്പിയും അവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതില്‍ നിന്ന് പിന്‍മാറണമെന്ന നിർദ്ദേശമാണ് കോൺഗ്രസ് മുന്നോട്ട് വച്ചത്. പ്രതിപക്ഷ കക്ഷികൾ ഇതിന് അനുകൂലമായി പ്രതികരിച്ചു എന്നാണ് സൂചനകൾ.
രാഹുലിന്റെ തെരഞ്ഞടുപ്പ് പ്രചരണാര്‍ത്ഥം വയനാട്ടില്‍ എത്തിയപ്പോഴാണ് വാരാണസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ സന്തോഷമേയുള്ളുവെന്ന് പ്രിയങ്ക അഭിപ്രായപ്പെട്ടത്. വാരാണസിയില്‍ മത്സരിക്കുമോ എന്ന ചോദ്യത്തോട് ആദ്യമായാണ് ഇത്രയും വ്യക്തമായി പ്രിയങ്ക പ്രതികരിക്കുന്നത്.