ഒന്നല്ലെങ്കിൽ ഞാന്‍ അല്ലെങ്കില്‍ തീവ്രവാദികള്‍; പ്രധാനമന്ത്രി ആയാലും ഇല്ലെങ്കിലും ഇതിൽ ഒരാളെ ജീവിക്കുകയുള്ളൂ: നരേന്ദ്ര മോദി

single-img
21 April 2019

അഹമ്മദാബാദ്: ഒന്നല്ലെങ്കിൽ ഞാന്‍ അല്ലെങ്കില്‍ തീവ്രവാദികള്‍, താൻ പ്രധാനമന്ത്രി ആയാലും ഇല്ലെങ്കിലും ഇതിലൊരാളെ ജീവിക്കുകയുള്ളുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഗുജറാത്തിലെ പത്താനില്‍ നടന്ന പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ പ്രസംഗത്തിൽ ബലാക്കോട്ട് ആക്രമണത്തെക്കുറിച്ചും മോദി സംസാരിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയച്ചില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന് പാകിസ്താനെ താൻ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മോദി പറഞ്ഞു. അഭിനന്ദനെ പാക് സൈന്യം കസ്റ്റഡിയിലെടുത്തതിന്റെ പിറ്റേദിവസം മോദി 12 മിസ്സൈല്‍ തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും ചിലപ്പോള്‍ അക്രമിച്ചേക്കുമെന്നും മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പാകിസ്താനോട് പറഞ്ഞു.

അതാണ് അഭിനന്ദനെ രണ്ടാം ദിവസം തന്നെ വിട്ടയക്കാൻ പാകിസ്താൻ തീരുമാനിച്ചതെന്നും മോദി വെളിപ്പെടുത്തി. ഇത് പറഞ്ഞത് അമേരിക്കയാണ് എനിക്കിതിനെക്കുറിച്ച് ഒന്നും പറയാനില്ല. അനുയോജ്യമായ സമയമാകുമ്പോള്‍ ഇതിനെക്കുറിച്ചെല്ലാം സംസാരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുജറാത്തില്‍ എല്ലാ സീറ്റുകളിലും ബിജെപിയെ ജയിപ്പിക്കണമെന്നും മോദി റാലിയില്‍ തന്റെ പ്രസംഗത്തിൽ ജനങ്ങളോട് ആവശ്യപ്പെട്ടു. മണ്ണിന്റെ മകനെ ജയിപ്പിക്കുക എന്നത് ​ഗുജറാത്തിലെ ജനങ്ങളുടെ കടമയാണ്. ഈ സര്‍ക്കാര്‍ എന്തായാലും അധികാരത്തില്‍ തിരിച്ചെത്തും. ഗുജറാത്തിലാവട്ടെ ബിജെപി 26 സീറ്റുകളും വിജയിച്ചില്ലെങ്കില്‍ മെയ് 23-ന് ചാനലുകള്‍ അത് ചര്‍ച്ചയാക്കുമെന്നും മോദി പറഞ്ഞു.