തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം; രമ്യാ ഹരിദാസിന്റെ വാഹനത്തിന് നേരെ കല്ലേറ്

single-img
21 April 2019

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണാവസാനദിനമായ ഇന്ന് നടന്ന കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം. തലസ്ഥാനത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി പങ്കെടുത്ത ശശി തരൂരിന്റെ റോഡ് ഷോ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. അരമണിക്കൂറിനു ശേഷമായിരുന്നു ഷോ പുനരാരംഭിച്ചത്. ഇതുവരെയുള്ള തന്റെ രാഷ്ട്രീയജീവിതത്തില്‍ ഉണ്ടായിട്ടില്ലാത്ത ദുരനുഭവമായിരുന്നു ഇതെന്ന് ആന്റണി പ്രതികരിച്ചു.

ആലത്തൂര്‍ മണ്ഡലത്തിലുണ്ടായ സംഘര്‍ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന് കല്ലേറില്‍ പരിക്കേറ്റു. രമ്യ സഞ്ചരിച്ച വാഹനത്തിന് നേരെയാണു കല്ലേറുണ്ടായത്. രമ്യയെയും അനില്‍ അക്കരയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അതേപോലെ കഴക്കൂട്ടത്ത് കുമ്മനം രാജശേഖരന്റെ വാഹനത്തിനുനേര്‍ക്ക് ചെരിപ്പേറുണ്ടായതായി ബിജെപി ആരോപിച്ചു.

പത്തനംതിട്ടയില്‍ ഇടതുപക്ഷ -ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറുണ്ടായി. ഇതില്‍ ഒരു പോലീസുകാരനു പരിക്കേറ്റു. ഇടതുമുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞു. സ്ഥാനാര്‍ഥികള്‍ക്കു പോലും സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെട്ടെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചു. കോട്ടയം മണ്ഡലത്തില്‍ കാഞ്ഞിരപ്പള്ളിയിലും സംഘര്‍ഷമുണ്ടായി.