കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയില്ലാതെ കേരളത്തിൽ യുഡിഎഫിന് പിന്തുണ; ആംആദ്മി സംസ്ഥാന കൺവീനർ സി ആർ നീലകണ്ഠനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി
ദേശീയ നേതൃത്വത്തിന്റെ അനുമതിയില്ലാതെ കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനാൽ ആംആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി ആർ നീലകണ്ഠനെ പാര്‍ട്ടി പദവികളില്‍ നിന്നൊഴിവാക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കിയെന്നാണ് നേതൃത്വം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിട്ടുള്ളത്.
തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ നൽകിയതുമായി ബന്ധപ്പെട്ട് ആം ആദ്മി ദേശീയ നേതൃത്വം സി ആര്‍ നീലകണ്ഠന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സംസ്ഥാനത്തെ 11 മണ്ഡലങ്ങളില്‍ യുഡിഎഫിനെ പിന്തുണയ്ക്കും എന്നായിരുന്നു എഎപി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ പ്രഖ്യാപിച്ചിരുന്നത്. പാർട്ടി ദേശീയ നേതൃത്വത്തോട് വിശദീകരണം ചോദിക്കാതെ ഇക്കാര്യം ഏകപക്ഷീയമായി പ്രഖ്യാപിച്ച സി ആര്‍ നീലകണ്ഠനോട് എഎപി വിശദീകരണം തേടുകയായിരുന്നു.
എന്നാൽ, തന്നെ പുറത്താക്കിയതിനെ പറ്റി അറിയില്ലെന്നും എന്‍ഡിഎയെ തോല്‍പ്പിക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകാനാണ് പാര്‍ട്ടി പറഞ്ഞതെന്നും സിആര്‍ നീലകണ്ഠന്‍ പറഞ്ഞു. ബിജെപി നയിക്കുന്ന എന്‍ഡിഎയെ തോല്‍പ്പിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണമെന്നാണ് പറഞ്ഞത്. അത് അനുസരിച്ചാണ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതെന്നും സി ആര്‍ നീലകണ്ഠന്‍ പറയുന്നു.
തെരഞ്ഞെടുപ്പിൽ ഏതെങ്കിലും മുന്നണിയെമാത്രമായി പിന്തുണയക്കേണ്ടതില്ല എന്ന് പറഞ്ഞിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര നേതൃത്വം എന്ത് തീരുമാനിച്ചാലും അതാണ് തീരുമാനം. പാര്‍ട്ടി തീരുമാനിക്കുന്ന ഏത് നടപടിയേും അംഗീകരിക്കും. തന്നെ സംസ്ഥാന കണ്‍വീനറാക്കിയ പാര്‍ട്ടിക്ക് നടപടിയെടുക്കാനും അധികാരമുണ്ട്. താൻ പാർട്ടിയിൽ തന്നെ തുടരുമെന്നും സി ആര്‍ നീലകണ്ഠന്‍ പറഞ്ഞു.