കല്യോട്ട് 65പേര്‍ സി.പി.എം. വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു

single-img
19 April 2019

ഇരട്ടക്കൊല നടന്ന കാസര്‍കോട് ജില്ലയിലെ കല്യോട്ട് സിപിഎമ്മില്‍ നിന്ന് പ്രവര്‍ത്തകരും അനുഭാവികളുമായ 65 ഓളം പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും ബന്ധുക്കളും സിപിഎം അനുഭാവികളുള്‍പ്പെടെയുള്ളവരുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് ഇവര്‍ പറഞ്ഞു.

കല്യോട്ട് നടന്ന സ്വീകരണയോഗത്തില്‍ ഡി.സി.സി. പ്രസിഡന്റ് ഹക്കിം കുന്നില്‍ ഇവരെ മാലയിട്ട് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. കല്യോട്ടെ പ്രഭാകരന്‍, കുഞ്ഞമ്പു, കൃഷ്ണന്‍, ശെല്‍വരാജ്, തന്നിത്തോട്ടെ രഘു, നാണു, അരങ്ങനടുക്കം ശ്രീജിത്ത്, രാജീവന്‍ എന്നിവരെ ഡി.സി.സി. പ്രസിഡന്റ് ഹാരമണിയിച്ചു. ഇവരുടെ കുടുംബാംഗങ്ങളെയും വേദിയിലിരുത്തിയായിരുന്നു സ്വീകരണം.

കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് അഡ്വ. ടി.സിദ്ദിഖ് സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. എം.കെ.ബാബുരാജ് അധ്യക്ഷത വഹിച്ചു. സി.ബാലകൃഷ്ണന്‍ പെരിയ, സാജിദ് മൗവ്വല്‍, സി.രാജന്‍, ടി.രാമകൃഷ്ണന്‍, സി.കെ.അരവിന്ദന്‍, കെ.ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അതേസമയം, കോണ്‍ഗ്രസില്‍ത്തന്നെയുള്ള പഴയകാല പ്രവര്‍ത്തകരെയും നിഷ്പക്ഷരായ ആളുകളെയും മാലയിട്ട് സ്വീകരിച്ച് കള്ളപ്രചാരണം നടത്തുകയാണെന്ന് സി.പി.എം. പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്‍ പറഞ്ഞു.