തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊന്നു; എന്‍ഡി തിവാരിയുടെ മകന്റേത് അസ്വാഭാവിക മരണമെന്ന് ഡല്‍ഹി പോലീസ്

single-img
19 April 2019

ലഖ്നൗ: മുന്‍ യുപി മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായിരുന്ന എന്‍ഡി തിവാരിയുടെ മകന്‍ രോഹിത് തിവാരിയുടേത് അസ്വാഭാവിക മരണമെന്ന് അന്വേഷണ സംഘം. രോഹിതിനെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാം എന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. മരണം അസ്വഭാവികം ആണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു.

പുതിയ സംശയത്തെ തുടര്‍ന്ന് കേസ് അന്വേഷണം ഡല്‍ഹി ക്രൈം ബ്രാഞ്ചിന് കൈമാറി. ഹൃദയാഘാതം ഉണ്ടായാണ് രോഹിത് മരിച്ചത് എന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. രോഹിതിനെ മാക്സ് സാകേത് എന്ന ആശുപത്രിയില്‍ എത്തിച്ചപ്പോഴെക്കും മരണം സംഭവിച്ചതായി അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി.

ഡിഫന്‍സ് കോളനിയില്‍ താമസിച്ചിരുന്ന രോഹിത്തിന്റെ വീട്ടില്‍ ഏഴ് സിസി ടിവി ക്യാമറകളാണുള്ളത്. സംഭവദിവസം ഇതില്‍രണ്ടെണ്ണം പ്രവര്‍ത്തനരഹിതമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം വീട്ടിലെത്തി അംഗങ്ങളെയും വീട്ടുജോലിക്കാരെയും ചോദ്യം ചെയ്യും.

തന്നെ മകനായി അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ട് എന്‍ഡി തിവാരിക്കെതിരെ രോഹിത് നീണ്ടക്കാലം നിയമയുദ്ധം നടത്തിയത് ഒരുകാലത്ത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ രോഹിത്തിനെ അംഗീകരിക്കാനായി തിവാരി തയ്യാറായിരുന്നില്ല. അതിനെ തുടര്‍ന്ന് 2007ല്‍ താന്‍ എന്‍ഡി തിവാരിയുടെ മകനാണ് എന്നത് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് രോഹിത് കോടതിയെ സമീപിക്കുകയായിരുന്നു.

കോടതി 2014ല്‍ രോഹിത്തിന്റെ വാദം അംഗീകരിച്ചു. ഡിഎന്‍എ പരിശോധനഫലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രോഹിത്തിന് അനുകൂലമായ കോടതി വിധി. ഈ വിധിക്ക് പിന്നാലെ രോഹിത്തിന്റെ അമ്മയായ ഉജ്ജ്വല തിവാരിയെ എന്‍ഡി തിവാരി വിവാഹം ചെയ്യുകയും ചെയ്തു.