ആ മീൻമുള്ള് കുടുങ്ങിയത് സുരേഷ് ഗോപിയുടെ അണ്ണാക്കിലല്ല; വാർത്ത വ്യാജം
തൃശൂര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ തൊണ്ടയില്‍ ഉച്ചഭക്ഷണത്തിനിടയില്‍ മുള്ളു കുടുങ്ങിടയെന്ന വാര്‍ത്ത വ്യാജമാണെന്നു റിപ്പോർട്ടുകൾ. സുരേഷ് ഗോപിയുടെ സെക്രട്ടറി സിനോജിന്റെ തൊണ്ടയിലാണ് മീന്‍മുള്ള കുടുങ്ങിയതെന്നും ആശുപത്രിയിൽ ചികിത്സ തേടിയത് ഇദ്ദേഹമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
15 ലക്ഷം രൂപ മോദി അണ്ണാക്കിലേക്ക് തള്ളിതരുമെന്ന് കരുതിയോയെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശത്തിന്റെ ചുവടുപിടിച്ചായിരുന്നു വ്യാജ പ്രചാരണവും വന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ മണ്ഡലത്തിലെ വീടുകളില്‍ നിന്നും സുരേഷ് ഗോപി ഭക്ഷണം കഴിച്ചതിന് പിന്നാലെ ട്രോളുകളും ഉയര്‍ന്നിരുന്നു.
ഭക്ഷണം കഴിക്കുന്നതിന് ഇടയില്‍ മുള്ള് തൊണ്ടയില്‍ കുരുങ്ങി ബുദ്ധിമുട്ട് പ്രകടിപ്പിച്ച സിനോജിനെ സുരേഷ് ഗോപി ആശുപത്രിയിലാക്കുകയാണ് ചെയ്തതെന്ന് ബിജെപി പറയുന്നു. എസ്എന്‍ഡിപിയുടേത് ഉള്‍പ്പെടെ, നേരത്തെ നിശ്ചയിച്ച എല്ലാ പരിപാടികളിലും ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം സുരേഷ് ഗോപി പങ്കെടുത്തുവെന്നും ബിജെപി നേതാക്കള്‍ പറയുന്നു.