നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റർ പരിശോധിച്ച് ഉദ്യോഗസ്ഥന് സസ്പെൻഷൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററിൽ പരിശോധന നടത്തിയ നിരീക്ഷണ ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തത് വിവാദമാകുന്നു. ഒഡീഷയിലെ സംബാൽപുർ മണ്ഡലത്തിലെ നിരീക്ഷൻ മുഹമ്മദ് മൊഹ്സിനെതിരേയാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്. ഇത് സംബന്ധിച്ച് കമ്മീഷൻ ഉത്തരവിറക്കി.
മോദിയുടെ ഹെലികോപ്റ്ററിൽ ഫ്ളൈയിംഗ് സ്ക്വാഡ് അംഗങ്ങൾ പരിശോധന നടത്തിയതിനെ തുടർന്നാണു നടപടിയെന്നു കമ്മീഷൻ ഉത്തരവിൽ അറിയിച്ചു. സംബാൽപൂരിൽ ബിജെപി റാലിക്കെത്തിയ മോദിയുടെ ഹെലികോപ്റ്ററിൽ പരിശോധന നടന്നതായി ഒഡീഷയിലെ ബിജെപി പ്രതിനിധി സ്ഥിരീകരിച്ചു. എസ്പിജി സുരക്ഷയുള്ളവർക്കായുള്ള മാഗനിർദേശങ്ങൾക്കെതിരാണ് ഉദ്യോഗസ്ഥന്റെ നടപടിയെന്നും സസ്പെൻഷൻ ഉത്തരവ് പ്രാബല്യത്തിൽ വന്നതായും ഉത്തരവിൽ പറയുന്നു.
എന്നാൽ മൊഹ്സിൻ എന്തു റോളാണ് പരിശോധനയിൽ വഹിച്ചതെന്നു വ്യക്തമാക്കിയില്ല. കർണാടകയിൽനിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണു മൊഹ്സിൻ. ഇദ്ദേഹം ഉത്തരവിനോടു പ്രതികരിച്ചിട്ടില്ല.