കെ സുരേന്ദ്രന്‍ കുരുക്കില്‍; 15 ലക്ഷം കൊണ്ട് ഇത്രയൊക്കെ ചെയ്യാന്‍ പറ്റുമോ ?

single-img
18 April 2019

പത്തനംതിട്ട ലോക്‌സഭാ സീറ്റില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചിലവഴിക്കാനാവുക 15 ലക്ഷം മാത്രമെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പിന് ചിലവഴിക്കാവുന്ന പരമാവധി തുക 75 ലക്ഷമാണ്. ഇതില്‍ 60 ലക്ഷവും തന്റെ പേരിലുള്ള കേസുകള്‍ പരസ്യം ചെയ്യാന്‍ ആവശ്യമായി വരും.

കെ സുരേന്ദ്രന്റെ പേരിലുള്ള 240 കേസുകളുടെ വിവരങ്ങള്‍ നാല് മുഴുവന്‍ പേജുകളില്‍ ജന്മഭൂമി ഇന്ന് പ്രസിദ്ധീകരിച്ചിരുന്നു. മൂന്ന് വട്ടം വിവിധ പത്രങ്ങളില്‍ തങ്ങളുടെ പേരിലുള്ള കേസിന്റെ വിവരങ്ങള്‍ പരസ്യം ചെയ്യണം എന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശം. ഈ കേസുകളുടെ വിവരങ്ങള്‍ ഒരു തവണ പത്രത്തില്‍ പരസ്യപ്പെടുത്തണമെങ്കില്‍ തന്നെ 20 ലക്ഷത്തോളം രൂപ ചെലവാകും.

മൂന്നു തവണ പരസ്യം ചെയ്യുമ്പോഴേക്കും തെരഞ്ഞെടുപ്പ് ഫണ്ടിലെ 60 ലക്ഷവും തീരും. ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാനുള്ള പരമാവധി തുക 75 ലക്ഷമാണ്. ഇത് ലംഘിക്കുന്നതായി കണ്ടാല്‍ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരായി പരാതികള്‍ ഉയര്‍ന്നേക്കും. കേസുകള്‍ പരസ്യപ്പെടുത്താനുള്ള ചെലവ് തെരഞ്ഞെടുപ്പ് ചെലവുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല.

ഇത് കൂടാതെ പ്രചാരമുള്ള ടിവി ചാനലുകളിലും കേസ് വിവരങ്ങള്‍ കാട്ടി പരസ്യം നല്‍കേണ്ടതുണ്ട്. രാവിലെ എട്ടിനും രാത്രി പത്ത് മണിക്കുമിടയില്‍ കൃത്യമായി മനസിലാകുന്ന തരത്തില്‍ കുറഞ്ഞത് ഏഴ് സെക്കന്റെങ്കിലും നീണ്ടുനില്‍ക്കുന്ന ടെലിവിഷന്‍ പരസ്യം നല്‍കണം എന്നാണ് നിര്‍ദ്ദേശം. സ്ഥാനാര്‍ത്ഥികള്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് 500 രൂപ മുദ്രപ്പത്രത്തില്‍ സത്യവാങ്മൂലം നല്‍കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

രണ്ട് തവണയാണ് പത്തനംതിട്ട സീറ്റില്‍ കെ സുരേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ ചുമത്തിയ കേസുകളുടെ പൂര്‍ണ്ണ വിവരങ്ങള്‍ ആദ്യത്തെ നാമനിര്‍ദ്ദേശ പത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കെ സുരേന്ദ്രനെതിരെ 240 കേസുകളുള്ള സാഹചര്യത്തില്‍ സത്യവാങ്മൂലം കൂടി ഉള്‍പ്പെടുത്തിയാണ് വീണ്ടും നാമനിര്‍ദ്ദേശപത്രിക നല്‍കിയത്.

സംസ്ഥാനത്ത് ഏറ്റവും അധികം കേസുള്ള സ്ഥാനാര്‍ത്ഥികളിലൊരാള്‍ കെ.സുരേന്ദ്രനാണ്. 240 കേസ് വിവരങ്ങളാണ് സുരേന്ദ്രന്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്. ബിജെപിയുടെ മുഖപത്രമായ ജന്‍മഭൂമിയുടെ നാല് മുഴുവന്‍ പേജുകളിലായാണ് കെ സുരേന്ദ്രന്റെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വധശ്രമം, കലാപശ്രമം, സംഘം ചേര്‍ന്ന് അക്രമം നടത്തല്‍, ഭീഷണിപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങി നിരവധി വകുപ്പുകളിലായാണ് കെ സുരേന്ദ്രന്റെ പേരിലുള്ള കേസുകള്‍.

ഇവയില്‍ മിക്കതും ശബരിമല സമരകാലത്ത് എടുത്തവയാണ്. കൊല്ലം ജില്ലയില്‍ മാത്രം കെ സുരേന്ദ്രന്റെ പേരില്‍ 68 കേസുകളുണ്ട്. തിരുവനന്തപുരം 3, കൊല്ലം 68, പത്തനംതിട്ട 30, ആലപ്പുഴ 56, കോട്ടയം 8, ഇടുക്കി 17, എറണാകുളം 13, തൃശ്ശൂര്‍ 6, കോഴിക്കോട് 2, മലപ്പുറം 1, വയനാട് 1, കണ്ണൂര്‍ 1, കാസര്‍കോട് 33 എന്നിങ്ങനെയാണ് സുരേന്ദ്രന്റെ പേരിലുള്ള കേസുകളുടെ എണ്ണം. മിക്ക കേസുകളിലും അന്വേഷണം നടക്കുകയാണ്.