സൗദിയില്‍ രണ്ട് പ്രവാസി ഇന്ത്യക്കാരുടെ തലവെട്ടി; ഇന്ത്യന്‍ എംബസിയെ വിവരം അറിയിച്ചില്ല ?
കൊലപാതകക്കേസില്‍ പ്രതികളായ രണ്ട് പഞ്ചാബികളെ സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധേയമാക്കി. ഹോഷിയാര്‍പുര്‍ സ്വദേശി സത്‌വിന്ദര്‍ കുമാര്‍, ലുധിയാന സ്വദേശി ഹര്‍ജീത് സിംഗ് എന്നിവരെയാണ് തലവെട്ടി ശിക്ഷ നടപ്പാക്കിയത്. സഹപ്രവര്‍ത്തകനായ ഇന്ത്യക്കാരനെ വധിച്ച കേസിലാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് ഇവരുടെ ശിക്ഷ നടപ്പാക്കിയത്.
വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വധശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് റിയാദിലെ ഇന്ത്യന്‍ എംബസിയെ വിവരം അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്. സൗദിയിലെ ചട്ടം അനുവദിക്കാത്തതിനാല്‍ ഇരുവരുടെയും മൃതദേഹങ്ങളും കുടുംബങ്ങള്‍ക്ക് വിട്ടുകിട്ടാന്‍ സാധ്യതയില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2015 ഡിസംബര്‍ 9നാണ് ഇന്ത്യാക്കാരനായ ഇമാമുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ ഇരുവരും അറസ്റ്റിലാകുന്നത്. മദ്യപിച്ച് തല്ലുണ്ടാക്കിയതിന്റെ പേരില്‍ പൊലീസ് പിടികൂടിയ ഇരുവരെയും നാടുകടത്തുന്നതിനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
എന്നാല്‍ ഇക്കാര്യം ഇന്ത്യന്‍ എംബസിയെയോ ബന്ധപ്പെട്ടവരെയോ സൗദി അധികൃതര്‍ അറിയിച്ചിരുന്നില്ല. പിന്നീട് റിയാദിലെ ജയിലിലേക്ക് മാറ്റിയ ഇരുവരും വിചാരണക്കിടെ തങ്ങളുടെ കുറ്റം സമ്മതിക്കുകയായിരുന്നു. 2017ല്‍ മേയ് 31ന് നടന്ന വിചാരണയില്‍ ഇന്ത്യന്‍ എംബസി അധികൃതരും പങ്കെടുത്തു. ഹൈവേയില്‍ പിടിച്ചുപറി നടത്തിയ സംഭവത്തിലും ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സൗദിയിലെ ശരീഅത്ത് നിയമം അനുസരിച്ച് വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരെയും സന്ദര്‍ശിക്കാനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ജയിലില്‍ എത്തിയപ്പോഴാണ് ഇവരെ തലവെട്ടിയെന്ന വിവരം അറിയുന്നത്. ഫെബ്രുവരി 28ന് ബന്ധുക്കളെയും ഇന്ത്യന്‍ അധികൃതരെയും അറിയിക്കാതെയാണ് വധശിക്ഷ നടപ്പിലാക്കിയത്. മൃതദേഹം വിട്ടുകിട്ടണമെന്ന് ഇന്ത്യന്‍ അധികൃതര്‍ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും നിയമം അനുവദിക്കാത്തതിനാല്‍ മൃതദേഹം വിട്ടുനല്‍കാന്‍ ആവില്ലെന്നായിരുന്നു സൗദിയുടെ മറുപടി.