ചാലക്കുടി മണ്ഡലത്തിൽ താങ്കൾക്ക്, എല്ലാ മത വിശ്വാസങ്ങളെയും ഒരേ പോലെ സംരക്ഷിക്കാനാവുമെന്ന് ഉറപ്പുണ്ടോ? ആറ്റിങ്ങൽ സംഭവത്തെ മുൻനിർത്തി ഇന്നസെന്റിനോട് ചോദ്യവുമായി എ എൻ രാധാകൃഷ്ണൻ
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയില്‍ നടന്ന മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ സംഭവിച്ചതെന്ന പേരില്‍ പ്രചരിക്കുന്ന വാർത്തകളെ മുൻനിർത്തി ചാലക്കുടി മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ഇന്നസെന്റിനോട് ചോദ്യവുമായി ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍. മതേതര സർക്കാരെന്ന് അവകാശപ്പെടുന്ന താങ്കളുടെ സർക്കാർ ഒരു മതത്തോട് മാത്രം ഇങ്ങനെ വൈരുദ്ധ്യാത്മക നിലപാടുകൾ സ്വീകരിക്കുന്നത് ന്യായമാണോ എന്നും താങ്കൾക്കും ഈ വിഷയത്തിൽ നിഷേധാത്മക നിലപാടുകൾ ആണോ ഉള്ളത് എന്നുമാണ് ചാലക്കുടി മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥി ആയി മത്സരിക്കുന്ന ശ്രീ ഇന്നസെന്റിനോട് ഇവിടുത്തെ വിശ്വാസികൾക്ക് ചോദിക്കാനുള്ളത് എന്ന പേരില്‍ എ എന്‍ രാധാകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്.
ചാലക്കുടി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കൊടുങ്ങല്ലൂർ ക്ഷേത്രവും ചേരമാൻ ജുമാ മസ്ജിദും മലയാറ്റൂർ പള്ളിയും എല്ലാം ഉണ്ടെന്നിരിക്കെ താങ്കൾക്ക്, എല്ലാ മത വിശ്വാസങ്ങളെയും ഒരേ പോലെ സംരക്ഷിക്കാനാവുമെന്ന് ഉറപ്പുണ്ടോ…? താങ്കൾക്കതിന് ആഗ്രഹമുണ്ടെങ്കിൽ കൂടി ഇടത് പക്ഷപാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്ന താങ്കളെ അവർ അതിനനുവദിക്കുമോ എന്നും എ എന്‍ രാധാകൃഷ്ണന്‍ ചോദിക്കുന്നു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ആറ്റിങ്ങലിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എ സമ്പത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കാട്ടാക്കടയില്‍ എത്തിയ മുഖ്യമന്ത്രി പ്രസംഗിക്കവേ വേദിയിലേയ്ക്ക് തിരിച്ചു വച്ചിരുന്ന ഉച്ചഭാഷിണിയില്‍ ഉച്ചത്തില്‍ കേട്ട നാമജപത്തിന്റെ ശബ്ദാധിക്യം മൂലം മുഖ്യമന്ത്രിക്ക് പ്രസംഗം തുടരാന്‍ കഴിയാത്ത നിലയായി. ഉടന്‍ പ്രസംഗം നിര്‍ത്തിയ മുഖ്യമന്ത്രി വേദിയില്‍ ഉണ്ടായിരുന്ന നേതാക്കളോട് എന്താണ് അവിടെ ഇങ്ങനെ ഒരു പരിപാടി എന്ന് ചോദിച്ചു. ഉത്സവമാണെന്ന് നേതാക്കളുടെ മറുപടി.
ഉത്സവമെങ്കില്‍ ഇങ്ങനെയാണോ എന്ന് വീണ്ടും മുഖ്യമന്ത്രിയുടെ ചോദ്യം. ഇതിന് പിന്നാലെ വേദിയിലുണ്ടായിരുന്ന കാട്ടാക്കട എംഎല്‍എ ഐബി സതീഷ്, തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന വി ശിവന്‍കുട്ടി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വികെ മധു എന്നിവര്‍ വേദിയില്‍ നിന്നിറങ്ങിപ്പോയി വൈദ്യുതി ബന്ധം വിച്ഛേദിച്ച് നാമജപം തടസപ്പെടുത്തുകയായിരുന്നു.