വിജയ് സേതുപതി മനുഷ്യനല്ല, മനുഷ്യരൂപമുള്ള മാലാഖ: മലയാളി നിര്‍മാതാവ്

single-img
16 April 2019

ജയറാം നായകനായ മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി കൊച്ചിയിലെത്തിയ വിജയ് സേതുപതി, തിരക്കഥാകൃത്ത് ജോണ്‍പോള്‍ സെറ്റിലെത്തിയപ്പോള്‍ സ്വീകരിച്ചതിനെക്കുറിച്ചുള്ള നിര്‍മാതാവ് ജോളി ജോസഫിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

കുറിപ്പ്:

”ഞാന്‍ ചെയ്യാന്‍ പോകുന്ന ഒരു പ്രോജക്ടിന്റെ കുറച്ചു സംശയങ്ങള്‍ തീര്‍ക്കാനായിരുന്നു അറിവിന്റെ നിറകുടമായ ജോണ്‍ പോള്‍ സാറുമായി ഇന്ന് കറങ്ങിയത് . വിശേഷങ്ങള്‍ പറഞ്ഞു എത്തിയത് എന്റെ പ്രിയ സുഹൃത്തു ലെനിന്‍ ഭാരതി സംവിധാനം ചെയ്ത ” മെര്‍കു തുടര്‍ചി മലൈ ” ( Western Ghat)െ എന്ന ഗംഭീര തമിഴ് സിനിമയിലും. ആ സിനിമയുടെ നിര്‍മാതാവ് സാക്ഷാല്‍ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണെന്ന് പലര്‍ക്കും അറിയില്ല.

കഷ്ടപ്പാടിലൂടെ കയറിവന്ന നടന്‍, നിര്‍മാതാവ്, കവി, തിരക്കഥാകൃത്ത്, പിന്നണി ഗായകന്‍ അതിനുമപ്പുറം ഒരു നല്ല മനുഷ്യന്‍ എന്നറിയപ്പെടുന്ന, തൊട്ടതെല്ലാം പൊന്നാക്കുന്ന അദ്ദേഹം ” മാര്‍ക്കോണി മത്തായി ” എന്ന മലയാളം സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ സുഹൃത്തും, മലയാള സിനിമയുടെ സ്വന്തം ‘ബാദുഷ’യുമായ , കണ്‍ട്രോളര്‍ ബാദുഷയെ വിളിച്ചപ്പോഴാണ് ഇന്നത്തെ ഷൂട്ടിങ് നടക്കുന്നത് ഇടപ്പള്ളിയില്‍ ആണെന്നറിഞ്ഞത് .. !!! പിന്നെ സാറിനെയും കൊണ്ട് നേരെ വണ്ടി വിട്ടൂ, ഷൂട്ടിങ് സെറ്റിലേക്ക് …!!

ജോണ്‍ സാര്‍ വന്നതറിഞ്ഞു നിര്‍മാതാവ് സത്യം ഓഡിയോസിന്റെ പ്രേമേട്ടന്‍ , സംവിധായകന്‍ സനല്‍ കളത്തില്‍ , കണ്‍ട്രോളര്‍ ബാദുഷ , ആര്‍ട്ട് ഡയറക്ടര്‍ സാലു കെ. ജോര്‍ജ് , ഡാന്‍സ് മാസ്റ്റര്‍ പ്രസന്ന , പിന്നെ സാറിന്റെ ഒരുപാടു ശിഷ്യമാരും ഓടി വന്നു … കാറില്‍ നിന്നിറങ്ങാന്‍ സമ്മതിക്കാതെ എല്ലാരും സെല്‍ഫി എടുക്കല്‍ , കൈ കൊടുക്കല്‍ , അങ്ങനെ പൂരം .. ഞാന്‍ ജോണ്‍ സാറിന്റെ ഡ്രൈവര്‍ മാത്രം ഒരുത്തനും എന്നെ മൈന്‍ഡ് ചെയ്തില്ല…ബാദുഷ ഒഴികെ …!!!

വിഷണ്ണനായി ഡ്രൈവര്‍ സീറ്റിലിരിക്കുമ്പോള്‍ , എന്റെ കാറിന്റെ അടുത്തേക്ക് നടന്നു വരുന്നൂ വിജയ് സേതുപതി എന്ന സൂപ്പര്‍ സ്റ്റാര്‍ …!!! ഞാന്‍ ചാടിയിറങ്ങി , എന്നെ കണ്ടയുടനെ വന്നു , ” ഹലോ സര്‍ ” കൂടെ ഒരു ചെറു ചിരി ചേര്‍ന്ന കെട്ടിപ്പിടിത്തം , പിന്നെ നേരെ സാര്‍ ഇരുന്ന കാറിന്റെ സൈഡിലേക്ക് പോയ സൂപ്പര്‍സ്റ്റാര്‍ , ജോണ്‍ സാറെന്ന ഗുരുവില്‍ ശിഷ്യപെടുന്നത് കണ്ണാലെ കണ്‍കണ്ടു കണ്‍കുളുര്‍ത്തു. ..! വെറുതെയല്ല തമിഴ്‌നാട് മക്കള്‍ , നിങ്ങളെ മക്കള്‍സെല്‍വം ആക്കിയത്ത്. വിജയ് സേതുപതി മനുഷ്യനല്ല , മനുഷ്യരൂപമുള്ള മാലാഖയാണെന്ന് ലെനിന്‍ ഭാരതി പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല , പക്ഷെ ഇന്ന് ഓശാന ഞായറാഴ്ച ഞാനൊരു മാലാഖയെ കണ്ടു…!!!”