ഉച്ചഭാഷിണിയില്‍ നിന്നുള്ള നാമജപം മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കി; നേതാക്കള്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

single-img
16 April 2019

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയില്‍ നിന്നുള്ള നാമജപ ശബ്ദം മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കി. തുടര്‍ന്ന് മുഖ്യമന്ത്രി പ്രസംഗം നിര്‍ത്തിയതോടെ നേതാക്കള്‍ ഉച്ചഭാഷിണിയുടെ വൈദ്യുത ബന്ധം വിച്ഛേദിക്കുകയും ചെയ്തു. കാട്ടാക്കടയിലായിരുന്നു സംഭവം.

ആറ്റിങ്ങലിലെ ഇടതു സ്ഥാനാര്‍ഥി എ സമ്പത്തിന്റെ പ്രചരണാര്‍ത്ഥം കാട്ടാക്കടയില്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹം പ്രസംഗിക്കുമ്പോള്‍ പരിസരപ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന ഉച്ചഭാഷിണിയില്‍ നിന്ന് ശബ്ദം ഉയര്‍ന്നു.

തുടര്‍ന്ന് പ്രസംഗം നിര്‍ത്തിയ മുഖ്യമന്ത്രി എന്താണ് സംഭവം എന്ന് അന്വേഷിച്ചു. മുഖ്യമന്ത്രി അസ്വസ്ഥനായതോടെ വേദിയില്‍ നിന്ന് ഇറങ്ങിവന്ന ഐ.ബി സതീഷ് എം.എല്‍.എ, വി.ശിവന്‍ കുട്ടി എന്നിവരും മറ്റ് പ്രവര്‍ത്തകരും ചേര്‍ന്ന് ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു.

സംഭവം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടയുകയും ചെയ്തു. തുടര്‍ന്ന് പ്രസംഗം തുടങ്ങിയ മുഖ്യമന്ത്രി ശബരിമല വിഷയത്തെ കുറിച്ചാണ് സംസാരിച്ചത്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിക്കുകയും ചെയ്തു.

കേരളത്തില്‍ പറയാതെ കേരളത്തിന് പുറത്തു പോയി പച്ചക്കള്ളം പറയുകയാണ് പ്രധാനമന്ത്രിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്ന് പരസ്യം ചെയ്യേണ്ട അവസ്ഥയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉള്ളത്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ സംസ്ഥാനത്ത് വോട്ട് കച്ചവടത്തിലാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

കടപ്പാട്: ട്വന്റിഫോര്‍ ന്യൂസ്