കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിക്ക് ബി.ജെ.പിയിലേക്ക് ക്ഷണം

single-img
15 April 2019

കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സർക്കാർ കൂടുതൽ കാലം ഉണ്ടാവില്ലെന്നും അതിനാൽ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയെ ബി.ജെ.പിയുമായി സഹകരിക്കാൻ ക്ഷണിക്കുന്നതായും കേന്ദ്ര മന്ത്രി രാംദാസ് അതാവ്ലേ. ജാതി രാഷ്ട്രീയം ഏറ്റവും കൂടുതൽ ഉള്ളത് കോൺഗ്രസിലാണെന്നും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ നേതാവ് കൂടിയായ അദ്ദേഹം വ്യക്തമാക്കി.

കുമാരസ്വാമി അസ്വസ്ഥനാണ്. ബി.ജെ.പി-ജെ.ഡി.എസ് സഖ്യം രൂപവത്കരിക്കാമെങ്കിൽ എന്തിനാണ് അദ്ദേഹം കോൺഗ്രസിന് പുറകെ പോകുന്നത്. അത്തരത്തിൽ സഖ്യ ചർച്ചകൾ നേരത്തെ ഉണ്ടായിരുന്നു. പക്ഷെ കോൺഗ്രസിന് ബുദ്ധിയുണ്ടായിരുന്നു. അവർ ജ.ഡി.എസിന് പിന്തുണ നൽകി.

കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി. പക്ഷെ അദ്ദേഹം കോൺഗ്രസ് നേതാക്കളിൽ സന്തുഷ്ടനല്ല. അതിനാൽ സർക്കാർ അധികമൊന്നും മുന്നോട്ട് പോകില്ലെന്നും രാംദാസ് വ്യക്തമാക്കി. 350 ഓളം സീറ്റ് നേടി മോദി സർക്കാർ അധികാരത്തിൽ തിരിച്ചുവരും.

അതിനാൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതാണ് അദ്ദേഹത്തിന് നല്ലത്. രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി സ്ഥാനം സ്വപ്നം പോലും കാണാൻ കഴിയില്ല. രാജ്യത്ത് ഇപ്പോഴും മോദി തരംഗമാണ്. പിന്നെ എങ്ങനെയാണ് രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാവാൻ കഴിയുക.

കോൺഗ്രസ് ബി.ജെ.പിയെ വിളിക്കുന്നത് വർഗീയവാദി പാർട്ടി എന്നാണ്. പക്ഷെ കോൺഗ്രസാണ് ശരിയായ വർഗീയവാദി പാർട്ടി. അവരുടെ മുഖം മതേതരമാകാം. പക്ഷെ അവർ വർഗീയവാദികളാണെന്നും രാംദാസ് അതാവ്ലേ വ്യക്തമാക്കി.