സത്യസന്ധമായ തെരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി നാല്‍പ്പതിലധികം സീറ്റ് നേടില്ല: നരേന്ദ്രമോദിയോട് മുതിര്‍ന്ന ബിജെപി നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ അജയ് അഗര്‍വാള്‍

single-img
15 April 2019

സത്യസന്ധമായ തെരഞ്ഞെടുപ്പാണ് രാജ്യത്ത് നടക്കുന്നതെങ്കില്‍ ബിജെപി നാല്‍പ്പതിലധികം സീറ്റ് നേടില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ അജയ് അഗര്‍വാള്‍. നരേന്ദ്രമോദിയെ വിമര്‍ശിച്ചു കൊണ്ടെഴുതിയ കത്തിലാണ് അജയ് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്.

2019 ലെ മോദിയുടെ സ്വപ്നം 400 സീറ്റാണെന്നും എന്നാല്‍ സത്യസന്ധമായ തെരഞ്ഞെടുപ്പ് നടത്തിയാല്‍ 40 സീറ്റ് പോലും ലഭിക്കില്ലെന്നും അജയ് കത്തില്‍ ആരോപിച്ചു. ഈ ഷോക്ക് താങ്ങാൻ മോദിയോട് ഒരുങ്ങിയിരിക്കാനും അജയ് അഗര്‍വാള്‍ മോദിയോട് ആവശ്യപ്പെട്ടു. 2014 ല്‍ സോണിയാ ഗാന്ധിക്കെതിരെ റായ്ബറേലിയില്‍ മത്സരിച്ചത് അജയ് അഗര്‍വാളാണ്. 

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചത് തന്‍റെ ഇടപെടല്‍ മൂലമാണെന്നും എന്നാല്‍ മോദി തന്നോട് നന്ദി കാണിച്ചില്ലെന്നും അജയ് ആരോപിച്ചു. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മണിശങ്കര്‍ അയ്യറുടെ വീട്ടില്‍ വച്ച് ഹമീദ് അന്‍സാരിയും മന്‍മോഹന്‍ സിങ്ങും പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ വിവരം ഞാനാണ് പുറത്ത് വിട്ടത്. അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമായിരുന്നെന്നും അജയ് അഗര്‍വാള്‍ പറഞ്ഞു.