ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസ്:നിർണ്ണായക വെളിപ്പെടുത്തലുമായി പിടിയിലായ സംഘം
കൊച്ചി: കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിനുനേരെ വെടിയുതിര്‍ത്ത ബിലാലിനും വിപിന്‍ വര്‍ഗീസിനും തോക്ക് നല്‍കിയത് രവി പൂജാരിയുടെ സംഘം. കൃത്യത്തിന് മുന്‍പ് ഇവര്‍ തോക്ക് ഉപയോഗിച്ച് പരിശീലനം നടത്തുകയും ചെയ്തു. എന്‍എഡി ഭാഗത്ത് കാടിനകത്ത് അമേരിക്ക എന്ന പേരിലറിയപ്പെടുന്ന ഒളിസങ്കേതത്തില്വച്ചാണ് ഇവര്‍ പരിശീലനം നടത്തിയതെന്ന് പിടിയിലായവർ മൊഴി നൽകി. ഏഴ് തവണ ഇരുവരും വെടിയുതിര്‍ത്ത് പരിശീലനം നടത്തിയത്. പ്രതികള്‍ ബ്യൂട്ടി പാര്‍ലറിലേക്ക് രണ്ടു തവണ വെടിവെച്ചു. വ്യക്തി വൈരാഗ്യം ഉണ്ടായിരുന്ന യുവാവിനെയും തോക്കു കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് ബ്യൂട്ടി പാര്‍ലറില്‍ വെടിയുതിര്‍ത്ത രണ്ടു പേരെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഡിസംബര്‍ 15 നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്.
ബൈക്കിലെത്തിയ രണ്ടു പേര്‍ നടി ലീനാ മരിയ പോളിന്റെ ഉടമസസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ വെടിയുതിര്‍ക്കുയായിരുന്നു.
പിന്നീട് അന്വേഷണം അധോലോക നായകന്‍ രവി പൂജാരിയിലേക്ക് നീങ്ങുകയായിരുന്നു. ഭീഷണിപ്പെടുത്തി കാശ് തട്ടുന്നതിന് വേണ്ടിയായിരുന്നു ഈ നീക്കം.