മോദിക്കെതിരെ വാരണാസിയില്‍ പ്രിയങ്ക ഗാന്ധി: ബിജെപി കേന്ദ്രങ്ങളില്‍ ഞെട്ടല്‍

single-img
13 April 2019

വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. ഹൈക്കമാന്‍ഡിനെയാണ് പ്രിയങ്ക നിലപാട് അറിയിച്ചിരിക്കുന്നത് എന്നാണ് വിവരം. രാഹുലിനോടും പ്രിയങ്ക ഇക്കാര്യം അറിയിച്ചു. നിലവില്‍ കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക.

പ്രിയങ്ക മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡാകും എടുക്കുക. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാരിച്ച ചുമതലയുള്ളതിനാല്‍ പ്രിയങ്ക മത്സരിക്കേണ്ടതില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ ഏറ്റവും അവസാനഘട്ടത്തില്‍ മെയ് 19നാണ് വാരണാസിയില്‍ തിരഞ്ഞെടുപ്പ് നടക്കുക.

അതുകൊണ്ടുതന്നെ പ്രചാരണത്തിന് തടസ്സമാകില്ല എന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. വാരാണസിയില്‍ മോദിക്കെതിരെ ബിഎസ്പി എസ്പി സഖ്യം ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പ്രിയങ്ക വരാനുള്ള സാധ്യതയുള്ളതിനാലാണ് ഇവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതെന്ന സൂചനയുമുണ്ടായിരുന്നു.