മാണിസാറിനെ കണ്ടില്ലെങ്കില്‍ ‘സ്ഫടികം’ എന്ന പേരില്‍ സിനിമ വരില്ല: ഭദ്രന്റെ ഓര്‍മ
ദു:ഖവെള്ളിയാഴ്ച കുരിശു മുത്താന്‍ വിശ്വാസികള്‍ കാത്തു നില്‍ക്കുന്നതു പോലെ മാണിസാറിനെ അവസാനമായി കാണാന്‍ പൊരിവെയിലത്ത് പൂക്കളുമായി ജനങ്ങള്‍ മണിക്കൂറുകളോളം കാത്തുനിന്നത് അദ്ദേഹത്തിന്‍റെ ജനസമ്മതി കൊണ്ടാണെന്ന് സംവിധായകന്‍ ഭദ്രന്‍. അവസാനമായി കാണാനെത്തിയവരുടെ തിരക്ക് കാരണം സംസ്‌കാര ചടങ്ങുകള്‍ വരെ വൈകിയിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ക്യാപിറ്റല്‍ ‘എം’ ആയിരുന്നു മാണി സാര്‍.
തന്‍റെ ‘സ്ഫടികം’ എന്ന സിനിമയുടെ പേരിന് കാരണം കെ.എം മാണിയാണ്. മാണി സാറിനെ കണ്ടുമുട്ടിയില്ലായിരുന്നുവെങ്കിൽ സ്ഫടികം എന്ന പേരിലൊരു സിനിമ ഉണ്ടാകില്ലായിരുന്നു. ‘ആടുതോമ’ എന്ന് പേരിടണമെന്ന് നിർമാതാക്കളുടെ സമ്മർദ്ദം ഒരു വശത്ത്. സ്ഫടികം എന്ന പേരിനോടുള്ള എന്റെ ഇഷ്ടം മറുവശത്ത്.
സിനിമയുടെ പൂജയ്ക്ക് മാണിസാറിനെ ക്ഷണിക്കാൻ പോയപ്പോൾ ഞാൻ ഇൗ ആശയക്കുഴപ്പം അവതരിപ്പിച്ചു. ഇൗ വാക്കൊക്കെ എവിടെപ്പോയി കിടക്കുവാരുന്നു ഭദ്രൻ.? എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം.. അതോടെ സിനിമയുടെ കഥ ഞാൻ പറഞ്ഞു. കഥയ്ക്ക് യോജിക്കുന്ന പേര് സ്ഫടികം എന്നാണെന്ന് കെഎം മാണി സാർ ഉറപ്പിച്ചു പറഞ്ഞു.