സുരേഷ് ഗോപിയെ ന്യായീകരിച്ചെത്തിയ നടി ലക്ഷ്മിപ്രിയയെ പൊളിച്ചടുക്കി സംവിധായകന്‍ വിസി അഭിലാഷ്

single-img
11 April 2019

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും നടനുമായ സുരേഷ്‌ഗോപിക്ക് പിന്തുണയുമായി നടി ലക്ഷ്മി പ്രിയ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ച് സംവിധായകന്‍ വിസി അഭിലാഷ്. ഒരാളെ എന്തിനാണ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്തയക്കുന്നത് എന്നതിനെ കുറിച്ച് ലക്ഷ്മിപ്രിയയെ പോലുള്ളവര്‍ വൈകാരികത മാറ്റി വച്ച് ഗൗരവത്തോടെ ചിന്തിക്കേണ്ടതുണ്ട് എന്ന് അഭിലാഷ് പറയുന്നു. സാമ്പത്തികമായി തകര്‍ന്നിരുന്ന സമയത്തും സുരേഷ് ഗോപി മറ്റുള്ളവര്‍ക്ക് നല്‍കിയ സാമ്പത്തികസഹായം ഓര്‍ത്തെടുത്ത് കൊണ്ടായിരുന്നു ലക്ഷ്മിപ്രിയ എഴുതിയ കുറിപ്പ്.

വിസി അഭിലാഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

എന്റെ സഹപ്രവര്‍ത്തകയും ചലച്ചിത്ര അഭിനേത്രിയുമായ ശ്രീമതി ലക്ഷ്മിപ്രിയ ശ്രീ. സുരേഷ് ഗോപിയെ കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയ ഒരു കുറിപ്പ് കണ്ടു. ‘രാഷ്ട്രീയക്കാരെ കാണുമ്പോലെ സുരേഷ് ഗോപിയെ കാണരു’തെന്ന് അഭ്യര്‍ത്ഥിയ്ക്കുന്ന അവര്‍ സുരേഷ് ഗോപി കാലങ്ങളായി നടത്തി വരുന്ന കാരുണ്യ പ്രവര്‍ത്തികളെ കുറിച്ച് വിശദമായി സ്വാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിയ്ക്കുന്നുണ്ട്.

ഒരാളെ എന്തിനാണ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്തയക്കുന്നത് എന്നതിനെ കുറിച്ച് ലക്ഷ്മിപ്രിയയെ പോലുള്ളവര്‍ വൈകാരികത മാറ്റി വച്ച് ഗൗരവത്തോടെ ചിന്തിക്കേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം. കേവലം അഞ്ച് കോടി രൂപയാണ് ഒരു സാമ്പത്തിക വര്‍ഷം ഒരു എം.പിയ്ക്ക് തന്റെ മണ്ഡലത്തില്‍ ചെലവിടാനാവുന്ന ഫണ്ട് തുക.

അതായത് അഞ്ച് വര്‍ഷം കൊണ്ട് ഇരുപത്തിയഞ്ച് കോടി രൂപ. ഇപ്പോള്‍ നമുക്ക് കിട്ടുന്ന വിവരങ്ങളനുസരിച്ച് പ്രധാനപ്പെട്ട ഒരു സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ ചെലവാക്കുന്ന തുകയുടെ അനൗദ്യോഗിക കണക്കുകള്‍ തന്നെ ഈ തുകയ്‌ക്കൊപ്പം എത്തുന്നുണ്ട്. ഒരു മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിന് രാജ്യം ഔദ്യോഗികമായി
വഹിക്കുന്ന ചെലവ് വേറെ!

തന്റെ മണ്ഡലത്തില്‍ വികസനം കൊണ്ട് വരുന്നതിനോ, കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്നതിനോ അല്ല ഒരു വ്യക്തിയെ ഇത്ര മാത്രം പണം ചെലവഴിച്ച് അങ്ങോട്ടേക്ക് അയയ്ക്കുന്നത്. മറിച്ച് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നിയമ നിര്‍മ്മാണ സഭയില്‍, ഈ രാജ്യത്തിന്റെ വരുംകാല ഭാഗധേയം പരുവപ്പെടുത്താനുള്ള പരമപ്രധാന സഭയിലെ ആശയ രൂപീകരണ
ചര്‍ച്ചാവേളകളിലൊക്കെത്തന്നെയും തന്റെ മണ്ഡലത്തിലെ വോട്ടര്‍മാരുടെ ശബ്ദമാവുക എന്നതാണ് അദ്ദേഹത്തിന്റെ അടിസ്ഥാന റോള്‍.

അവിടെയാണ് സുരേഷ് ഗോപിയുടെ കാരുണ്യ പ്രവര്‍ത്തികള്‍ക്കപ്പുറം അദ്ദഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ ആശയങ്ങളെ നമ്മള്‍ ചോദ്യം ചെയ്യുന്നത്. മതരാഷ്ട്രീയം വിഭജന രാഷ്ട്രീയമാണ്. ഇപ്പോള്‍ അദ്ദേഹം അതിന്റെ വക്താവാണ്. അദ്ദേഹം വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രമാണ് കഴിഞ്ഞ അഞ്ച് വര്‍ഷം ഈ രാജ്യം നയിച്ചത്.

നമ്മള്‍ തോളില്‍ കയ്യിടുന്നവന്റെ മതമേതെന്ന് ചോദിക്കണമെന്നാണ് ആ രാഷ്ട്രീയം നമ്മെ പഠിപ്പിക്കാന്‍ ശ്രമിച്ചത് നമ്മള്‍ എന്ത് കഴിയ്ക്കണമെന്നും എന്തുടുക്കണമെന്നുമുള്ള വിഭാഗീയ സങ്കുചിത രാഷ്ട്ര മീമാംസയുടെ പതാകവാഹകനായാണ് അദ്ദേഹം ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഞാനും സുരേഷ് ഗോപി എന്ന കലാകാരനേയും മനുഷ്യനെയും ഒരുപാട് ഇഷ്ട്ടപ്പെടുന്നയാളാണ്. ഒട്ടേറെ കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്ന ആളാണ് സുരേഷ് ഗോപി എന്ന് അദ്ദേഹത്തിനെ മനസിലാക്കിയവര്‍ക്കെല്ലാം അറിവുള്ള കാര്യവുമാണ്.
എന്നാല്‍ അദ്ദേഹത്തിലെ കലാകാരനെയും മനുഷ്യ സ്‌നേഹിയെയും രാഷ്ട്രീയക്കാരനെയും വെവ്വേറെ നമ്മള്‍ നോക്കി കാണേണ്ടതുണ്ട് എന്ന് ആവര്‍ത്തിക്കട്ടെ.