നിസാമുദീനിൽനിന്ന് കൊച്ചിയില്‍ എത്തിയ മംഗള എക്സ്പ്രസിൽ സ്ഫോടക ശേഖരം; ആര്‍പിഎഫും പോലീസും അന്വേഷണം ആരംഭിച്ചു
കൊച്ചി: ഇന്നലെ നിസാമുദീനിൽനിന്ന് കൊച്ചിയില്‍ എത്തിയ മംഗള എക്സ്പ്രസിൽ സ്ഫോടക ശേഖരം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വീര്യം കുറഞ്ഞ തരത്തിലുള്ള സ്ഫോടക വസ്തുവാണ് കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു. ഇന്ന് രാവിലെ നടത്തിയ വിശദ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
സംഭവത്തില്‍ ആർപിഎഫിൻറെയും കടവന്ത്ര പോലീസിന്റെയും നേതൃത്വത്തിൽ അന്വേഷണം നടത്തുന്നുണ്ട്.
കണ്ടെത്തിയ സ്ഫോടക വസ്തുക്കൾ അധികൃതർ നിർവീര്യമാക്കി. ഇന്നലെ ഉച്ചയോടെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ ഇറക്കിയശേഷം കടവന്ത്ര പൊന്നുരുന്നി യാർഡിലേക്ക് മാറ്റിയ ട്രെയിനിൽനിന്നാണ് സ്ഫോടകശേഖരം കണ്ടെത്തിയത്.
ഉരുണ്ട ഷേപ്പില്‍ 20 എണ്ണമാണ് കണ്ടെത്തിയത്. റെയില്‍ ജീവനക്കാര്‍ ട്രെയിൻ വൃത്തിയാക്കുന്നതിനിടെ എസ് വണ്‍ കോച്ചിന്റെ സീറ്റിന് അടിയിൽ സഞ്ചിയിൽ സൂക്ഷിച്ചിരിക്കുന്ന നിലയിലായിരുന്നു സ്ഫോടക വസ്തുക്കള്‍. ഇത് കണ്ട ജീവനക്കാരൻ ഇവ എന്തെന്ന് പരിശോധിക്കുന്നതിനിടെ ചെറിയ പൊട്ടിത്തെറി ഉണ്ടാകുകയും ഇയാളുടെ കാലിന് പരിക്കേല്‍ക്കുകയും ചെയ്തു. വിവരം റെയിൽവേ പോലീസിനെ അറിയിച്ചതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.