വോട്ട് ചോദിച്ചെത്തിയ സുരേഷ് ഗോപി വീട്ടമ്മയോട് ചോദിച്ചത് ചോറ്; വയറ് നിറച്ച് ഒറ്റയ്ക്ക് ശാപ്പാടടിച്ച് ഇറങ്ങി വന്നപ്പോള്‍ പല്ലിറുക്കി കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകര്‍

single-img
9 April 2019

വോട്ടു ചോദിച്ചെത്തിയ സ്ഥാനാര്‍ത്ഥി അപ്രതീക്ഷിതമായി ചോറു ചോദിച്ചാലോ? വീട്ടുകാര്‍ എന്തായാലും അമ്പരന്നു പോകും. സ്ഥാനാര്‍ത്ഥി സിനിമയില്‍ കണ്ടു തഴമ്പിച്ച നടന്‍ കൂടി ആയാലോ? അമ്പരപ്പ് ഇരട്ടിയാകും. ഇത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം തൃശൂരില്‍ ഉണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെ പീടികപ്പറമ്പ് അയ്യപ്പന്‍കാവിലായിരുന്നു സ്ഥാനാര്‍ത്ഥി അപ്രതീക്ഷിതമായി വീട്ടിലേക്ക് ഊണു ചോദിച്ച് എത്തിയത്.

വീടിന് മുന്നിലൂടെ കടന്നുപോകുന്ന പ്രചാരണവാഹനത്തില്‍ സുരേഷ് ഗോപിയെ ഒന്നു കാണുക മാത്രമായിരുന്നു സുനിലിന്റേയും സൗമ്യയുടേയും ആഗ്രഹം. വീടിന് മുന്നില്‍ വാഹനം നിര്‍ത്തി ‘ഇത്തിരി ചോറു തരാമോ’ എന്ന് സുരേഷ് ഗോപി ചോദിച്ചപ്പോള്‍ അമ്പരന്നു പോയി ഇരുവും.

വിഭവങ്ങള്‍ കുറവാണെന്ന് വീട്ടുകാര്‍ പറഞ്ഞതോടെ ഉള്ളതുമതിയെന്ന് സ്ഥാനാര്‍ത്ഥിയും പറഞ്ഞു. വീടിനകത്തു കയറി കൈകഴുകി തീന്‍മേശയില്‍ ഇരുന്നപ്പോള്‍ ചോറും കറികളും റെഡി. തീയലും അച്ചാറും മുതിരതോരനും, സ്ഥാനാര്‍ത്ഥിയുടെ ഊണ് കുശാല്‍.

ഭക്ഷണത്തിന് പിന്നാലെ വീടിന്റെ മുറിയില്‍ കട്ടിലില്‍നിന്നും എഴുന്നേല്‍ക്കാന്‍ കഴിയാതെ കിടന്നിരുന്ന 80 വയസുള്ള മുത്തശ്ശിയുടെ അരികിലും സ്ഥാനാര്‍ത്ഥി എത്തി. വീട്ടുകാര്‍ക്കൊപ്പം സെല്‍ഫിയെടുത്ത്, വോട്ടു ചെയ്യുമെന്ന ഉറപ്പു നേടിയ ശേഷമാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്.