‘മമ്മൂട്ടി മൊബൈല്‍ ഫോണുമായി എത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്; പൊട്ടിത്തെറിച്ച് മുരളി ഇറങ്ങിപ്പോയി’: അന്നത്തെ സംഭവത്തെക്കുറിച്ച് തുളസീദാസ്

single-img
9 April 2019

ആയിരം നാവുള്ള അനന്തന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ച് നടന്ന സംഭവത്തെക്കുറിച്ചുള്ള തുളസീദാസിന്റെ വെളിപ്പെടുത്തല്‍ വൈറലാകുന്നു. ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിലാണ് 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തെക്കുറിച്ച് സംവിധായകന്‍ മനസ്സു തുറന്നത്.

‘ആയിരം നാവുള്ള അനന്തന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുകയാണ്. മമ്മൂട്ടി, മുരളി, ഗൗതമി, മാധവി, ദേവന്‍ അങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. മമ്മൂട്ടി ഒരു വലിയ മൊബൈല്‍ ഫോണുമായി എത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. എന്റെ ഓര്‍മ ശരിയാണെങ്കില്‍ മോട്ടറോളയുടെ സെറ്റായിരുന്നു അത്.’

‘ആ സമയത്ത് വളരെ അപൂര്‍വം ആളുകളുടെ കൈയിലേ മൊബൈല്‍ ഉള്ളൂ. തുടര്‍ന്ന് സെറ്റിലെ പ്രധാന ചര്‍ച്ചാവിഷയമായി മമ്മൂട്ടിയുടെ മൊബൈല്‍ ഫോണ്‍. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഗൗതമിയും ഒരു മൊബൈലുമായി എത്തി. പിന്നീട് മാധവിയുടെ കൈയിലും മൊബൈല്‍ കണ്ടു. ദേവനും പുതിയ ഫോണ്‍ വാങ്ങി. എന്നാല്‍ മുരളി മാത്രം ഫോണ്‍ വാങ്ങിയില്ല.’

‘ഷൂട്ടിങ്ങിനിടെ മൊബൈല്‍ റിങ് ചെയ്യല്‍ പതിവായി. ഇതോടെ അഭിനയം നിര്‍ത്തിവെച്ച് താരങ്ങള്‍ അതിന് പിന്നാലെ പോകും. ഇത് മുരളിക്ക് ഇഷ്ടപ്പട്ടില്ല. ഇനിയും ഇത് തുടര്‍ന്നാല്‍ ഞാന്‍ ഇറങ്ങിപ്പോകുമെന്ന് മുരളി പറഞ്ഞു. പറഞ്ഞ് മനസ്സിലാക്കാന്‍ കുറെ ബുദ്ധിമുട്ടി. പക്ഷേ പ്രശ്‌നങ്ങള്‍ വേഗം പരിഹരിക്കപ്പെട്ടു, ഷൂട്ട് പുനരാരംഭിക്കുകയും ചെയ്തു.’തുളസിദാസ് പറഞ്ഞു.