സംസ്ഥാനത്തെ നടുക്കി വീണ്ടും ഗുണ്ടാ ആക്രമണം; കൊല്ലത്ത് രണ്ട് യുവാക്കളെ മൃതപ്രായരാക്കിയ ശേഷം ഉടുമുണ്ടില്‍ കെട്ടിവലിച്ചു
കൊല്ലം: തലസ്ഥാനത്ത് ഒരു യുവാവിനെ തട്ടിക്കൊണ്ടു പോയി ഇഞ്ചിഞ്ചായി കൊലപ്പെടുത്തിയ സംഭവത്തിൻ്റെ നടുക്കം മാറുന്നതിനു മുന്‍പേ തന്നെ കേരളം മറ്റൊരു ദുരന്തത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. കൊല്ലത്ത് ഒരു കല്ല്യാണ വീട്ടിലെ തര്‍ക്കം കലാശിച്ചത് രണ്ടു യുവാക്കളെ മൃതപ്രായരാക്കിയാണ്. കൊല്ലം ജില്ലയില്‍ കുന്നിക്കോട്ടെ നൗഫൽ, സിദ്ദിഖ് എന്നിവരെയാണ് മര്‍ദിച്ച് മൃതപ്രായരാക്കിയ ശേഷം ഉടുമുണ്ടില്‍ കെട്ടി വലിച്ചിഴച്ചത്.
നൗഫലിൻ്റെ ബന്ധുവായ വ്യക്തിയുടെ മകളുടെ വിവാഹച്ചടങ്ങിനിടെ ഇന്നലെ വൈകീട്ട് നാലരയോടെ വിളക്കുടി പാപ്പാരംകോട്ടാണ് സംഭവം. ആക്രമണത്തില്‍ സിദ്ദിഖിന്റെ കൈപ്പത്തിഒടിഞ്ഞു തൂങ്ങി. കൂടാതെ തലയ്ക്കും പൊട്ടലുണ്ട്. നൗഫലിന്റെ തലയ്ക്കും മൂക്കിനും പൊട്ടലും ദേഹം മുഴുവനും പരിക്കും പറ്റിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും കുന്നിക്കോട് സ്വദേശിയുമായ ചിമ്പു എന്ന മാര്‍ഷലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാര്‍ഷലിന് യുവാക്കളോടുണ്ടായ മുൻവൈരാഗ്യം ആയിരുന്നു ആക്രമിക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു.