തൃശൂര്‍ തന്നോളൂ, അവിടെ മത്സരിച്ചോളാം എന്നു പറഞ്ഞത് മത്സരിക്കാതിരിക്കാനുള്ള ഒരു അഭിനേതാവിൻ്റെ തന്ത്രമായിരുന്നു; തുഷാർ വയനാട്ടിലേക്കു പോയതോടെ പക്ഷേ തന്ത്രം പാളി: വെളിപ്പെടുത്തലുമായി സുരേഷ്ഗോപി

single-img
6 April 2019

തൃശൂര്‍ തന്നോളൂ, അവിടെ മത്സരിച്ചോളാം എന്നു പറഞ്ഞത് ഒരു അഭിനേതാവിൻ്റെ തന്ത്രമായിരുന്നുവെന്ന് വെളിപ്പെടുത്തി സുരേഷ്ഗോപി. മത്സരിക്കാതിരിക്കാനുള്ള തന്ത്രമായിരുന്നു അതെന്നും എന്നാൽ അത് പാളിപ്പോയെന്നും സുരേഷ്ഗോപി പറഞ്ഞു. സ്ഥാനാര്‍ഥിയാവാതിരിക്കാന്‍ പയറ്റിയ തന്ത്രമാണ് തന്നെ തൃശൂരില്‍ സ്ഥാനാര്‍ഥിയാക്കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ന്യൂ ഇന്ത്യന്‍ എക്‌സപ്രസുമായുള്ള അഭിമുഖത്തിലാണ് സുരേഷ് ഗോപി തന്റെ സ്ഥാനാര്‍ഥിത്വത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്. ”സാമ്പത്തിക നില പരുങ്ങലില്‍ ആയി വരുന്നതുകൊണ്ട് അഭിനയത്തിലേക്കു തിരിച്ചുപോവാനുള്ള ഒരുക്കത്തിലായിരുന്നു ഞാന്‍. രണ്ടു വര്‍ഷമായി സിനിമയില്‍നിന്നു മാറിനില്‍ക്കുകയായിരുന്നു. ആകെ അറിയാവുന്ന പണി സിനിമയാണ്. അതിനിടെ തമിഴില്‍നിന്നു ചില ഓഫറുകള്‍ വരികയും ചെയ്തു. അങ്ങനെ ഒന്നില്‍ അഭിനയിക്കാമെന്നു സമ്മതിച്ചിരിക്കുന്ന സമയത്താണ് തെരഞ്ഞെടുപ്പു ചര്‍ച്ചകള്‍ വന്നത്” – സുരേഷ് ഗോപി പറയുന്നു.

തിരുവനന്തപുരത്താണ് ആദ്യം പേരു വന്നതെന്നും എന്നാൽ അപ്പോൾ കുമ്മനം രാജശേഖരനെ നിര്‍ദേശിച്ചത് ഞാന്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.  കുമ്മനത്തെ നിശ്ചയിക്കുകയും അദ്ദേഹം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് മത്സര രംഗത്ത് എത്തുകയും ചെയ്തു. അപ്പോള്‍ കൊല്ലം, ആലപ്പുഴ മണ്ഡലങ്ങളിലായി എന്റെ പേര്. എങ്ങനെ രക്ഷപ്പെടുമെന്ന ആലോചനയിലായിരുന്നു ഞാന്‍- സുരേജ്ഗോപി പറയുന്നു.

തുടർന്നാണ് ‘തൃശൂര്‍ തന്നോളൂ, അവിടെ മത്സരിച്ചോളാം എന്നു പറഞ്ഞത്.  തൃശൂര്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കു നീക്കിവച്ചിരിക്കുന്ന സീറ്റാണ് എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അതു പറഞ്ഞത്. അതൊരു അഭിനേതാവിന്റെ തന്ത്രമായിരുന്നു. എന്നാല്‍ തുഷാര്‍ വയനാട്ടിലേക്കു പോയപ്പോള്‍ സ്വാഭാവികമായും ഞാന്‍ തൃശൂരില്‍ എത്തി” – സുരേഷ് ഗോപി വിശദീകരിച്ചു.